മലയാള സിനിമ മേഖലക്ക് പിന്നാലെ വിവാദത്തിൽ കുടുങ്ങി തെലുങ്ക് സിനിമയും. ലഹരിമരുന്ന് ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സൂപ്പർ സ്റ്റാർ രവി തേജ ഉൾപ്പടെ 12 തെലുങ്ക് സിനിമ താരങ്ങൾക്കു നോട്ടിസ്. രണ്ടാഴ്ച മുമ്പ് പിടിയിലായ ലഹരിമരുന്ന് സംഘത്തിന്റെ ഫോണിൽ നിന്ന് താരങ്ങളുടെ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് തെലങ്കാന എക്സൈസിന്റെ നടപടി.
തെലുങ്ക് സൂപ്പർ സ്റ്റാർ രവി തേജ, സുബ്ബരാജു, നവ്ദീപ്, തരുൺ കുമാർ, സംവിധായകൻ പുരി ജഗന്നാഥ്, നടിമാരായ ചാർമി കൗർ, മുമൈദ് ഖാൻ ഉൾപ്പടെ 12 പേരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ എക്സൈസ് നിർദ്ദേശിച്ചത്. ലഹരിമരുന്ന് കൈവശം വെച്ചതിനു ജൂലൈ നാലിന് പിടിയിലായ 12 അംഗ സംഘത്തിൽ നിന്നാണ് സിനിമ താരങ്ങളുടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട സൂചനകൾ എക്സൈസിനു ലഭിച്ചത്. ജൂലൈ 19നും 27നും ഇടയിൽ ഹാജരാകാനാണ് താരങ്ങൾക്കു നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ആരോപണങ്ങൾ താരങ്ങൾ നിഷേധിച്ചു.
തെലുങ്ക് സിനിമ പ്രവർത്തകരുടെ കൂട്ടായ്മയായ മാ നേരത്തെ തന്നെ താരങ്ങൾക്കു ലഹരി ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കണം എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എൽ എസ് ഡി പോലുള്ള ലഹരിവസ്തുക്കളാണ് പിടിയിലായ 12 അംഗ സംഘം വിൽപന നടത്തിയിരുന്നത്. അറുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച രവി തേജയുടെ ഒട്ടേറെ സിനിമകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. മലയാളത്തില്‍ കാട്ടുചെമ്പകം, ആഗതന്‍, താപ്പാന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ചാര്‍മി. സൗണ്ട് തോമയിലെ വില്ലനായിരുന്ന സുബ്ബരാജു ബാഹുബലി രണ്ടാംഭാഗത്തില്‍ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ഐറ്റം ഡാന്‍സര്‍കൂടിയാണ് നടി മുമൈദ് ഖാന്‍.