തിരുവനന്തപുരം വർക്കലയിൽ ലൈംഗിക പീഡനത്തെ തുടർന്ന് പതിനാറുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രതികൾ അറസ്റ്റിൽ. പെൺകുട്ടിയുടെ കാമുകനായ പതിനേഴുകാരൻ ഉൾപ്പടെ മൂന്നു പേരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ വീടിനുള്ളിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.
കിടപ്പുമുറിയിൽ തൂങ്ങിമരിച്ച പതിനാറുകാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത കാമുകൻ ഉൾപ്പടെ മൂന്നുപേരുടെ അറസ്റ്റ്. പതിനാറ് കാരിയുടെ അത്മഹത്യയിലേയ്ക്ക് നയിച്ച കാരണം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.
പെൺകുട്ടി അടുപ്പത്തിലായിരുന്ന പതിനേഴ്കാരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഇക്കാര്യം അറിഞ്ഞ ഇയാളുടെ സുഹൃത്തുക്കളായ ഇഞ്ചിയിൽക്കോണം സ്വദേശി കണ്ണൻ, സാബു എന്നിവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ശാരീരിരകമായി ദുരുപയോഗം ചെയ്തു. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിലാണ് യുവതി അത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ കണ്ണൻ, സാബു എന്നിവരെ വർക്കല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.പ്രായപൂർത്തിയാകാത്ത കുട്ടിയെ ജൂവനൈൽ ഹോമിലേയ്ക്ക് മാറ്റി.