പുന്നയൂർക്കുളം ∙ വെളിയങ്കോട് ചേക്കുമുക്കിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാർ തീവച്ച് നശിപ്പിച്ച സംഭവത്തിൽ മൂന്ന് മാസത്തിനുശേഷം സ്ത്രീയും യുവാവും അറസ്റ്റിൽ. കടിക്കാട് കാഞ്ഞങ്ങാട്ട് പ്രജീഷ് (ഉണ്ണിമോൻ -32), കടിക്കാട് സ്വപ്‌ന നിവാസിൽ സ്വപ്‌ന (43) എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വപ്‌നയുടെ ഭർത്താവ് എറണാകുളം ചിറ്റൂർ സ്വദേശി അരിപ്പറമ്പിൽ ശ്രീകുമാർ, കടിക്കാട് കറുത്തേടത്ത് സജീഷ്, വെളിയങ്കോട് ഗ്രാമം പന്തായിൽ ജലജ എന്നിവരെ കൂടി കിട്ടാനുണ്ട്. ശ്രീകുമാർ കഴിഞ്ഞ ദിവസം ഗൾഫിലേക്ക് പോയി.
ഏപ്രിൽ നാലിനു രാത്രി വെളിയങ്കോട് ഗ്രാമം പന്തായിൽ ഹരിദാസിന്റെ മകൻ കമൽദാസിന്റെ കാറാണ് കത്തിനശിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: അറസ്റ്റിലായ പ്രജീഷ് സ്വപ്‌നയുടെ വീട്ടിലെ സഹായിയാണ്. ഇയാൾ വഴിയാണ് ബന്ധുകൂടിയായ കമൽദാസ് സ്വപ്‌നയുടെ വീട്ടിൽ ജോലിക്കു കയറിയത്.
കമൽദാസ് സ്വപ്‌നയുടെ മകളെ പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള വിരോധമാണ് അക്രമത്തിലെത്തിയത്. കമൽദാസിന്റെ വീടു കത്തിക്കാൻ പദ്ധതിയിട്ടാണ് പ്രജീഷും സജീഷും ബൈക്കിൽ വെളിയങ്കോട് എത്തിയത്. എന്നാൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിനു പെട്രോൾ ഒഴിച്ചു തീവച്ച് രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത് കമൽദാസിന്റെ ബന്ധുകൂടിയായ ജലജയാണെന്ന് പൊലീസ് പറഞ്ഞു.
എസ്‌ഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രജീഷിനെ കടിക്കാടുനിന്നും സ്വപ്നയെ ഇവർ ജോലിചെയ്യുന്ന തൃശൂരിലെ സ്വകാര്യ സ്ഥാപനത്തിൽനിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പ്രജീഷിനെ കോടതി റിമാൻഡ് ചെയ്തു.