യുവനടിയെ ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹവാല റാക്കറ്റിന്റെ കണ്ണിയെന്നു രഹസ്യവിവരം. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേക്കു കുഴൽപ്പണം എത്തിക്കുന്ന ഏജന്റായി പ്രവർത്തിക്കുന്ന സുനി അതിനുള്ള സൗകര്യത്തിനാണു നിർമാണക്കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്.
വ്യാജ പാസ്പോർട്ടുകളിൽ 2013, 2014 വർഷങ്ങളിൽ പല തവണ സുനി ദുബായിലെത്തിയതിനു തെളിവുണ്ട്. പെൺവാണിഭ സംഘങ്ങൾക്കുവേണ്ടി മലയാളി യുവതികളെ വിദേശത്തേക്കു കടത്തിയ മനുഷ്യക്കടത്തു കേസിൽ ദുബായ് പൊലീസ് തെരയുന്ന ‘സുനിൽ സുരേന്ദ്ര’നും പൾസർ സുനിയും ഒരാളാണെന്ന സംശയവും പൊലീസ് അന്വേഷിക്കുകയാണ്.
കുഴൽപ്പണം തട്ടാൻ ഗുണ്ടാപ്പടയും
കൊച്ചി ∙ ഹവാല രംഗത്തെ പ്രതിയോഗികൾ കടത്തുന്ന കുഴൽപ്പണം തട്ടിയെടുക്കാനുള്ള ഗുണ്ടാസംഘം പൾസർ സുനിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നെന്നു പൊലീസ് നിഗമനം. 2014 മേയിൽ പാലായ്ക്കു സമീപം കെഎസ്ആർടിസി ബസിൽ കടത്തിയ നാലുലക്ഷം രൂപയുടെ നോട്ടുകൾ മുഖത്തു മുളകു സ്പ്രേ അടിച്ചു കവർന്ന കേസിൽ സുനി പിടികിട്ടാപ്പുള്ളിയായിരുന്നു.
മുൻനിര നടന്മാരും സാങ്കേതിക വിദഗ്ധരുമായി മറ്റു ഡ്രൈവർമാർക്കില്ലാത്ത അടുപ്പം സുനിയുണ്ടാക്കിയതും കള്ളപ്പണ ഇടപാടിലൂടെ ആവാമെന്നു പൊലീസ് കരുതുന്നു. മൂന്നു പേരുകളിൽ ഇയാൾക്കു വ്യാജ പാസ്പോർട്ടുകൾ ഉണ്ടായിരുന്നതായി കണ്ടെത്തിയതാണ്, ഹവാല ഇടപാടുകളിലേക്കും ദുബായ് ബന്ധങ്ങളിലേക്കും സൂചന നൽകുന്നത്. നടിയോട് അതിക്രമം കാണിച്ച കേസിൽ സുനി വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ നോട്ടിസ് നൽകിയിരുന്നു. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരുകളിൽ പാസ്പോർട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.
2013ൽ ഏൽപ്പിച്ച ക്വട്ടേഷൻ നടത്താൻ രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ക്വട്ടേഷൻ നിലനിൽക്കുന്നതായി ദിലീപ് അറിയിച്ചതോടെയാണ് നടിയെ ഉപദ്രവിച്ചത്. സുനി ജയിലിനുള്ളിൽനിന്നു ദിലീപിനു കൊടുത്തുവിട്ട കത്തിലെ ഒരു വാചകം ഇങ്ങനെയാണ് ‘‘സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള കാര്യങ്ങൾ ഞാൻ ആരോടും പറഞ്ഞിട്ടില്ല...’’ നടി ക്വട്ടേഷനു പുറമെ മറ്റു ചില ഇടപാടുകൾ കൂടി ഇവർക്കിടയിൽ ഉണ്ടായിരുന്നതിന്റെ സൂചനയാണിതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.