കോഴിക്കോട് കുന്ദമംഗലത്ത് സ്കൂൾ വിദ്യാർഥിയെ കുത്തിക്കൊന്നു. നരിക്കുനി സി.എം. സെന്റർ യത്തീംഖാന അന്തേവാസി വയനാട് മാനന്തവാടി സ്വദേശി അബ്ദുൽ മാജിദാണ് കൊല്ലപ്പെട്ടത്. പ്രതി കാസര്‍കോട് സ്വദേശി ഷംസുദീനെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ ഏഴരയോടെയാണ് ആക്രമണം. ശുചിമുറിയില്‍ പോയി മടങ്ങുകയായിരുന്ന അബ്ദുല്‍ മാജിദിനെ യത്തീംഖാനയുടെ ഹോസ്റ്റലിനു മുന്നില്‍വെച്ച് പുറത്തു നിന്നെത്തിയ ഷംസുദീന്‍ ആക്രമിക്കുകയായിരുന്നു. സാരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപിച്ച മാജിദ് പതിനൊന്ന് മണിയോടെ മരിച്ചു.
ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി ഷംസുദ്ദീനെ കുന്ദമംഗലത്ത് വച്ച് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. സമീപത്തെ മഖാമിൽ തീർഥാടനത്തിനായി എത്തിയതാണ് ഇയാള്‍. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്നാണ് സൂചന.
ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ഓടിമാറിയ അബ്ദുൽ മാജിദിനെ ഷംസുദീൻ പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. കുട്ടികൾ ബഹളം വച്ചതോടെ ഷംസുദീൻ ഓടിമറഞ്ഞു. പ്രാണരക്ഷാർഥം മാജിദ് മുറിയിലേയ്ക്ക് കയറാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു.