നടന്‍ ശ്രീനാഥിന്‍റെ മരണം കൊലപാതകമാണെന്നു സംശയിക്കുന്നതായി കുടുംബാംഗങ്ങള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുനഃരന്വേഷണം വേണമെന്നുമാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കുമെന്നു ശ്രീനാഥിന്‍റെ സഹോദരന്‍ സത്യനാഥ് മനോരമ ന്യൂസിനോട് പറഞ്ഞു. കോതമംഗലം പൊലീസ് സ്റ്റേഷനില്‍നിന്ന് കേസ് ഫയല്‍ കാണാതായതു ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്നും സത്യനാഥ് വ്യക്തമാക്കി.
2010 ഏപ്രില്‍ ഇരുപത്തിമൂന്നിനാണു ശ്രീനാഥിനെ കോതമംഗലത്തെ ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ ചതവുകളും മുറിവുകളുമുണ്ടായിരുന്നു. എന്നാല്‍ അതൊന്നും അന്വേഷിക്കാതെ ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്ന് സത്യനാഥ് ആരോപിച്ചു. ആത്മഹത്യയാണെന്നു സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളൊന്നും പൊലീസ് കുടുംബത്തിനു കൈമാറിയിട്ടില്ല. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടു ശ്രീനാഥിന്‍റെ ഭാര്യ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉടന്‍ പരാതി നല്‍കും.
ശിക്കാര്‍ സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു മരണം. എന്നാല്‍ ലൊക്കേഷനില്‍നിന്ന് ആരും മൃതദേഹത്തെ അനുഗമിക്കുകയോ സംസ്കാരത്തിനെത്തുകയോ ചെയ്തില്ല. ഇതിനു പിന്നില്‍ ആരോ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തിനു പിന്നാലെ മൊബൈല്‍ ഫോണ്‍ കാണാതായി. മരണത്തിനു സിനിമയുമായി ബന്ധമുണ്ട്. അമ്മ സംഘടനയില്‍ ശ്രീനാഥിന് അംഗത്വമില്ലായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് ലൊക്കേഷനില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്നും നടന്‍ തിലകന്‍ വിളിച്ചു പറഞ്ഞിരുന്നു.
മരണത്തിനു സിനിമയുമായി ബന്ധമില്ലെന്ന അമ്മ പ്രസിഡന്‍റ് ഇന്നസെന്‍റിന്‍റെ പരാമര്‍ശത്തിലും ദുരൂഹതയുണ്ട്. രാത്രി മരണം നടന്ന ശേഷം രാവിലെ തന്നെ എങ്ങനെ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്നു സത്യനാഥ് ചോദിക്കുന്നു. സാമ്പത്തികമായോ ശാരീരികമായോ പ്രശ്നങ്ങളില്ലാതിരുന്ന ശ്രീനാഥ് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവുമില്ലായിരുന്നുവന്നും സഹോദരന്‍ വ്യക്തമാക്കുന്നു.