ബിജെപി സംസ്ഥാന സമിതി അംഗത്തിനെതിരായ അഴിമതി ആരോപണം ഒൗദ്യോഗിക പക്ഷത്തിനെതിരെ ആയുധമാക്കി വിമത നീക്കം. കോഴിക്കോട്ടുകാരനായ പാർട്ടി ജനറൽ സെക്രട്ടറിയുമായി അടുത്ത ബന്ധമുള്ള സംസ്ഥാന സമിതി അംഗത്തിന് എതിരെയാണ് ആരോപണം. ഇത് സംബന്ധിച്ച് മുതിർന്ന നേതാവ് കെപി ശ്രീശൻ സമര്പ്പിച്ച അന്വേഷണ റിപ്പോർട്ട് തൃശ്ശൂരില് നടക്കുന്ന നേതൃയോഗം ചര്ച്ചയ്ക്കെടുക്കും.
വർക്കലയിൽ മെഡിക്കല് കോളജ് തുടങ്ങാന് തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന സമിതി അംഗം പാർട്ടി ബന്ധമുള്ള വ്യവസായിൽ നിന്നും പണം വാങ്ങിയെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പാർട്ടി തലത്തിൽ അന്വേഷണം നടത്തിയ കെപി ശ്രീശൻ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ഇദ്ദേഹത്തിനെതിരെ നടപടിക്ക് ശുപാർശയുണ്ട്. ഇദ്ദേഹവുമായി അടുത്ത ബന്ധമുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശിനെതിരെയും വിമത പക്ഷം അഴിമതി ആരോപണം ഉന്നയിക്കുന്നുണ്ട്.
അന്വേഷണ റിപ്പോർട്ട് പാർട്ടി ഫോറത്തിൽ ചർച്ച ചെയ്യുമ്പോൾ രമേശിനെതിരെ ആഞ്ഞടിയ്ക്കാനാണ് നീക്കം. സംസ്ഥാന ജനറൽസെക്രട്ടറിയ്ക്കെതിരെ വാർത്ത പ്രചരിപ്പിക്കുന്നതിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന് കടുത്ത അമർഷമുണ്ട്. പാർട്ടി അധ്യക്ഷനും സംഘടനാസെക്രട്ടറിമാർക്കും രഹസ്യമായി സമർപ്പിച്ച റിപ്പോർട്ടാണ് മാധ്യമങ്ങളിൽ തെറ്റായി പ്രചരിക്കുന്നതെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. ഇക്കാര്യങ്ങൾപാര്ട്ടി നേതൃത്വം ഗൌരവമായി ചർച്ച ചെയ്യും. ഗ്രൂപ്പ് വഴക്ക് നേതാക്കൾക്കെതിരായ പ്രചരണങ്ങളിലേക്കെത്തുന്നതിൽ കേന്ദ്രനേതൃത്വത്തിനും അതൃപ്തിയുണ്ട്. പാർട്ടി നേതൃത്വത്തെ അംഗീകരിക്കാതെ സമാന്തര പ്രവർത്തനം നടത്തുന്ന വിമത വിഭാഗത്തെ താക്കീത് ചെയ്യാനും ധാരണയായിട്ടുണ്ട്.