മക്കളുടെ മരണത്തിന്റെ കാരണംതേടി മൂന്ന് അമ്മമാർ. കോന്നിയിലെ പെൺകുട്ടികളുടെ ദുരൂഹമരണത്തിന് ഇന്ന് രണ്ടാണ്ട് തികയുമ്പോഴും മരണകാരണം അന്യമാണ്. പൊലീസിൽ നിന്ന് ക്രൈബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും ഉത്തരമില്ല. 2015 ജൂലൈ 13നാണ് ഒറ്റപ്പാലം മങ്കരയ്ക്കുസമീപം റെയിൽവേപാളത്തിൽ, പത്തനംതിട്ട കോന്നി സ്വദേശികളായ രാജി, ആതിര എന്നിവരുടെ മൃതദേഹവും ആര്യയെ ഗുരുതരപരുക്കേറ്റനിലയിലും കണ്ടെത്തിയത്.
പലവട്ടം അന്വേഷണ ഉദ്യോഗസ്ഥർക്കുമുന്നിലെത്തി ഈ അമ്മ. അന്വേഷണം പുരോഗമിക്കുന്നു എന്നമറുപടിയല്ലാതെ മറ്റൊന്നും ഇതുവരെ ലഭിച്ചില്ല. മരണകാരണമറിയാതെ എങ്ങനെ സ്വസ്ഥമായുറങ്ങുമെന്ന ചോദ്യം മാത്രമാണ് ഇവർക്കുള്ളത്.
ഉത്തരംതേടി പൊലീസ് സ്റ്റേഷനും ക്രൈബ്രാഞ്ച് ഒഫീസുമൊക്കെ പലവട്ടം കയറിയിറങ്ങി ഈ അമ്മയും. തൃപ്തികരമായൊരു ഉത്തരം ആരും നൽകിയില്ല.
തുടക്കത്തിൽ കേസിനുപിന്നാലെ ആര്യയുടെ കുടുംബവും ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി അവരെ കേസിൽനിന്നകറ്റി. പക്ഷേ മകളുടെമരണകാരണം അറിയണമെന്നുണ്ടവർക്ക്. ഉന്നതസ്വാധിനമില്ലാത്തതുകൊണ്ടാകാം അന്വേഷണം ഇഴയുന്നതെന്ന പരാതിയുണ്ട് ഇവർക്ക്. എന്നെങ്കിലുമൊരിക്കൽ സത്യംപുറത്തുവരുമെന്ന വിശ്വാസവും.