നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും. ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം ദിലീപ് ഫോണിൽ സംസാരിച്ചവരിൽ നിന്ന് പൊലീസ് കണ്ടെത്തിയ നാലുപേരെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. അൻവർ സാദത്ത് എംഎൽഎയും മലയാള സിനിമയിലെ ഒരു മുതിർന്ന നടനും ഇവരിൽ ഉൾപ്പെടും. ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ് പ്രതികരിച്ചു.
അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ ഒന്നുകൂടി ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് കാവ്യമാധവനെയും അമ്മ ശ്യാമളയെയും ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം തീരുമാനമെടുത്തത്. നടി ആക്രമിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം പൾസർ സുനിയും വിജീഷും കാവ്യാമധവന്റെ ഉടമസ്ഥതയിൽ കാക്കനാടുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്ന് ഇവർക്ക് സാമ്പത്തിക സഹായം ലഭിച്ചതായും സൂചനയുണ്ടായിരുന്നു. ഇക്കാര്യങ്ങളിലാകും കാവ്യമാധവനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുക. ഒപ്പം ഈ ഗൂഢാലോന സംബന്ധിച്ച ദിലീപ് കാവ്യയോടും അമ്മ ശ്യാമളയോടും എന്തെങ്കിലും കാര്യങ്ങൾ സംസാരിച്ചിരുന്നോ എന്നും പൊലീസ് ചോദിച്ചറിയും. എന്നാല്‍ ഗൂഢാലോടന നടന്നത് ദിലീപിനെതിരെയാണെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം
നടി ആക്രമിക്കപ്പെട്ട ദിവസവും അതിന്റെ പിറ്റേന്നും ദിലീപ് ആരെയെല്ലാം വിളിച്ചിരുന്നു എന്നതാണ് പൊലീസ് അന്വേഷവിധേയമാക്കുന്ന മറ്റൊരു സുപ്രധാന വിഷയം. ഈ വിഷയത്തിലാണ് അൻവർ സാദത്ത് എംഎൽഎയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുള്ളത്. മറ്റൊരു മുതിർന്ന നടനും ഈ പട്ടികയിൽ ഉൾപ്പെടുന്നതായാണ് വിവരം. പൾസർ സുനി മുകേഷന്റെ ഡ്രൈവറായി ഏതാനും വർഷങ്ങൾക്ക് മുമ്പ് ജോലി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ മുകേഷിനോടും പൊലീസ് ചോദിക്കുമെന്നമാണ് വിവരം.