എന്‍ഡോസള്‍ഫാന്‍ ഇരയുടെ കൈകാലുകൾ ഫിസിയോതെറപ്പിക്കിടെ ഒടിഞ്ഞ സംഭവത്തിൽ ഡി.എം.ഒ അന്വേഷണം നടത്തും. ജില്ലാ കലക്ടറുടെ നിർദ്ദേശമനുസരിച്ചാണ് നടപടി. കാസർകോട് ജനറൽ ആശുപത്രിയിലെ ഫിസിയോതെറപ്പിക്കിടെയാണ് പന്ത്രണ്ട് വയസുകാരനായ അബ്ദുൾ റാസിഖിന്റെ വലതുകാലും, ഇടത് കൈയ്യും ഒടിഞ്ഞത്. അശ്രദ്ധമായി ഫിസിയോതെറാപ്പി ചെയ്തതാണ് കുട്ടിയുെട കൈകാലുകൾ ഒടിയാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്നാണ്.
ജില്ലാ കലക്ടർ കെ.ജീവൻ ബാബു അന്വേഷണത്തിന് ഉത്തരവിട്ടത്. ആശുപത്രി സുപ്രണ്ട് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡി.എം.ഒ അന്വേഷിക്കും. ഫിസിയോതെറപ്പിക്ക് നേതൃത്വം നൽകിയ ആശുപത്രി ജീവനക്കാർ, കുട്ടിയുടെ മാതാപിതാക്കൾ എന്നിവരുടെ മൊഴിരേഖപ്പെടുത്തും.കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.എം.ഒ അറിയിച്ചു. അതേസമയം അബ്ദുൾ റാസിഖിനെ വിദഗ്ദ്ധ ചികിൽക്കായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈ പൂർവസ്ഥിതിയിലെത്താൻ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.