ചമയങ്ങളില്ലാത്ത മുഖത്ത് നിരാശയുടെ നിഴൽക്കുത്ത്... കാക്കിപ്പടയുടെ നടുവിലിരിക്കുമ്പോൾ പുറത്ത് ശാപവാക്കുകളുടെ പൂരം.....വിയർപ്പുതുള്ളികൾ മുഖത്ത് ഒഴുകിയിറങ്ങിയപ്പോൾ ഷർട്ടുകൊണ്ട് ഒപ്പിയെടുത്തു... ക്യാമറകൾ സൂം ചെയ്യുമ്പോൾ തല ഇടത്തേക്കു മാറ്റി ഒളിപ്പിച്ചു... കൂക്കിവിളികളുമായി നാട്ടുകാർ പൊലീസ് വാഹനത്തിന്റെ ചില്ലു ഗ്ലാസിലേക്ക് കൈകളോങ്ങുമ്പോൾ നിസ്സഹായന്റെ ചിരി... പിന്നെ മെല്ലെ കൈ വീശിക്കാട്ടും.....വാഹനം നീങ്ങുമ്പോൾ മുഖം കുനിക്കും...
എട്ടു മാസം മുൻപു ജനപ്രിയ നായകന്റെ പരിവേഷത്തോടെ വഴിത്തല ശാന്തിഗിരി കോളജിന്റെ മുറ്റത്ത് കാരവനിൽ വന്നിറങ്ങിയ നടൻ ദിലീപിന്റെ രണ്ടാം ഭാവമായിരുന്നു ഇന്നലെ. നടിയെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിൽ വിട്ടു കൊടുത്തതിനു തൊട്ടു പിന്നാലെയാണു തെളിവെടുപ്പിനായി ദിലീപിനെ കോളജിലെത്തിച്ചത്. എട്ടു മാസം മുൻപു കോളജിന്റെ മുറ്റത്ത് കാരവനിൽ എത്തിയപ്പോൾ ആർപ്പുവിളിച്ച വിദ്യാർഥികളും സെൽഫിയെടുക്കാൻ മത്സരിച്ച കൗമാരക്കൂട്ടവും ഇന്നലെ ദിലീപിനെ കൂക്കിവിളിക്കുകയും ശാപവാക്കുകൾ പറയുകയും ചെയ്തു.
∙അന്ന് പരിവാരം, ഇന്നലെ കാക്കിപ്പട
ലൈറ്റ് ബോയിമാരും നിർമാതാക്കളുമടങ്ങുന്ന ചലച്ചിത്ര മേഖലയിലെ പരിവാരങ്ങൾക്കു പകരം പൊലീസായിരുന്നു ഇന്നലെ ദിലീപിന് അകമ്പടിയായത്. കഴിഞ്ഞ വർഷം ശിശുദിനത്തിലാണു ‘ജോർജേട്ടൻസ് പൂരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദിലീപ് ശാന്തിഗിരി കോളജിലെത്തിയത്. ഒരു ദിവസം മാത്രമായിരുന്നു ഷൂട്ടിങ്.
കൊച്ചിയിൽനിന്നു നേരെ കോളജിലെത്തിയ ദിലീപിന്റെ ഗാനരംഗ ചിത്രീകരണമായിരുന്നു അന്നു നടന്നത്. കോളജ് ഓഡിറ്റോറിയത്തിനു തൊട്ടടുത്തുള്ള കപ്പേളയിലായിരുന്നു ചിത്രീകരണം. കോളജിലെ കുട്ടികളും അധ്യാപകരും തയാറാക്കിയ ‘ഇളം പച്ച’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്താൻ കോളജധികൃതർ തീരുമാനിച്ചു. അന്നത്തെ പ്രിൻസിപ്പൽ ഫാ. പോളും അധ്യാപകരും ദിലീപിനെ ക്ഷണിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു. കുട്ടികളോടൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്ത ശേഷമാണു ഷൂട്ടിങ് സ്ഥലത്തേക്കു മടങ്ങിയത്.
∙പ്രതിനായകനെ കാണാൻ
ദിലീപിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിനു തൊട്ടു പിന്നാലെ തന്നെ തെളിവെടുപ്പിനായി തൊടുപുഴയിലെത്തിക്കുമെന്നതിനെക്കുറിച്ച് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കു വിവരം ലഭിച്ചിരുന്നു. തുടർന്നു കോളജ് അധികൃതരുമായി ബന്ധപ്പെട്ട പൊലീസ് സംഘം ക്ലാസ് നേരത്തേ വിടണമെന്നും കോളജ് ഗേറ്റ് അടച്ചിടണമെന്നും നിർദേശിച്ചു.
മൂന്നരയോടെ ക്ലാസു വിട്ടെങ്കിലും വിദ്യാർഥികൾ പോകാൻ തയാറായില്ല. തുടർന്ന് വനിതാ പൊലീസുകാരുൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി. തൊടുപുഴ ഡിവൈഎസ്പി: എൻ.എൻ. പ്രസാദ്, സിഐ: എൻ.ജി.ശ്രീമോൻ എന്നിവർ സ്ഥലത്തെത്തി. അധ്യാപികമാർ ഉൾപ്പെടെയുള്ളവർ ദിലീപിനെ കാണാൻ കാത്തുനിന്നു. കോളജിന്റെ പ്രവേശനകവാടത്തിനു മുന്നിലെ ഗേറ്റ് അടച്ചിട്ടു. നാട്ടുകാരെ കോളജ് വളപ്പിനുള്ളിലേക്കു കടത്തിവിടരുതെന്നു പൊലീസ് കർശന നിർദേശം നൽകി. ഇതിനിടെ പൊലീസിന്റെ കണ്ണു വെട്ടിച്ച് വളപ്പിൽ കടന്ന മൂന്നു യുവാക്കളെ പൊലീസ് പുറത്താക്കി. ഗേറ്റിനു പുറത്ത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തടിച്ചുകൂടി.
∙സുരക്ഷ മറികടന്ന്
പുറത്തുനിന്നു വരുന്ന ഓരോ വാഹനം വരുമ്പോഴും ജനം ഉറ്റുനോക്കും. വൈകിട്ട് 4.27ന് നാലു പൊലീസ് ജീപ്പുകളുടെ അകമ്പടിയോടെ ദിലീപിനെ കയറ്റിയ പൊലീസ് വാഹനമെത്തിയപ്പോൾ കോളജിന്റെ പ്രവേശന കവാടം തുറന്നു. കൂക്കിവിളികളും അസഭ്യവർഷത്തോടെയുമായിരുന്നു നാട്ടുകാർ ദിലീപിനെ പ്രവേശവന കവാടത്തിൽ വച്ചു ‘സ്വാഗതമോതിയത്’. വാഹനം കോളജ് വളപ്പിനുള്ളിലേക്കു കടന്നതോടെ ചില യുവാക്കൾ ഓടിക്കയറാൻ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരൻ തടഞ്ഞു. കപ്പേളയുടെ മുന്നിലാണു ദിലീപിനെ കയറ്റിയ വാഹനം നിർത്തിയത്. വാഹനത്തിനു നടുഭാഗത്ത്, പൊലീസുകാരന്റെ അടുത്താണു ദിലീപ് ഇരുന്നത്. പുറത്തു കാത്തുനിന്ന ദൃശ്യ മാധ്യമപ്രവർത്തകരെ അൽപ നേരം നോക്കിയ ദിലീപ് പിന്നെ പൊലീസുകാരുടെ നേരെ മുഖം തിരിച്ചു.
ദിലീപിനെ പുറത്തിറക്കി തെളിവെടുപ്പു നടത്തണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു വാഹനത്തിനുള്ളിലുണ്ടായിരുന്ന അന്വേഷണ ഉദ്യോഗസ്ഥർ. ഒന്നാം പ്രതി പൾസർ സുനിയുമായി ദിലീപ് തുടർഗൂഢാലോചന നടത്തിയത് ശാന്തിഗിരി കോളജ് വളപ്പിൽ വച്ചായിരുന്നുവെന്നാണു പൊലീസ് റിമാൻഡ് റിപ്പോർട്ട്. വാഹനത്തിനുള്ളിൽ വച്ച് ചില ചോദ്യങ്ങൾ ഉദ്യോഗസ്ഥർ ചോദിച്ചു. ദിലീപ് തലയാട്ടി.
∙ വിടാതെ ജനക്കൂട്ടം
തെളിവെടുപ്പു പൂർത്തിയാക്കി 4.30ന് വാഹനം മുന്നോട്ടെടുത്തപ്പോൾ കൂടിനിന്ന വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവർ പിന്നെയും കൂക്കിവിളിച്ചു. വിദ്യാർഥികൾ ഓടിയടുത്തതോടെ വാഹനം പുറത്തേക്കിറക്കാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി.
പ്രവേശന കവാടം കഴിഞ്ഞപ്പോൾ നാട്ടുകാർ കരിങ്കൊടിയുമായി വാഹനം തടഞ്ഞു. യൂത്ത് ഫ്രണ്ട് പ്രവർത്തകർ കൊടി കാട്ടി പ്രതിഷേധിച്ചു. വാഹനം മുന്നോട്ടെടുക്കാൻ കഴിയാതെവന്നപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഓടിയെത്തി വാഹനം കടത്തി വിട്ടു. ദിലീപിന്റെ വാഹനം ഇഷ്ട ലൊക്കേഷനിലെ റോഡിലൂടെ എറണാകുളത്തേക്കു പായുമ്പോൾ വഴി നീളെ പ്രതിഷേധക്കൊടികളുയർന്നു.