തലശേരി ന്യൂമാഹിയിൽ അറുപത്തിയഞ്ച് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. നിരോധിച്ച നോട്ടുകൾ നാലംഗസംഘം മറ്റുള്ളവരിൽനിന്ന് തട്ടിയെടുത്തതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പരാതി നൽകിയ വീട്ടമ്മയെക്കുറിച്ചും പൊലീസ് അന്വേഷിക്കും.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട നാണപ്പനെന്ന ഷിജീഷ് ഉൾപ്പടെയുള്ളവരെയാണ് ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് കൊലപാതക്കേസുകളിലും പ്രതിയാണ് ഷിജീഷ്. ഷംജിത്ത് മാഹി, വൈശാഖ് മൂഴിക്കര, ഷെഹീർ പെരിങ്ങാടി എന്നിവരാണ് ഷിജീഷിനൊപ്പമുള്ള പ്രതികള്‍. പുതിയ നോട്ടുകൾക്ക് പകരം പഴയനോട്ടുകൾ കൂടുതൽ തരാമെന്ന് പറഞ്ഞാണ് ഇവർ വീട്ടമ്മയെ പറ്റിച്ചത്. ഇതുപ്രകാരം നാലുലക്ഷം രൂപ വീട്ടമ്മയിൽനിന്ന് കൈക്കലാക്കി. നോട്ടുകൾ ലഭിക്കാതെ വന്നതോടെ വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് അരക്കോടിയിലധികം വരുന്ന നിരോധിച്ച നോട്ടുകൾ പ്രതികളിൽനിന്ന് പൊലീസ് കണ്ടെടുത്തത്. വീട്ടമ്മ നൽകിയ നാല്്ലക്ഷം രൂപയിൽ മൂന്നരലക്ഷം രൂപ ഇവരിൽനിന്ന് പിടിച്ചെടുത്തു. വീട്ടമ്മയെ പറ്റിച്ചതുപോലെ മറ്റുള്ളവരിൽനിന്ന് പിടിച്ചുപറിച്ചതാകാം നിരോധിച്ച നോട്ടുകളെന്ന നിഗമനത്തിലാണ് പൊലീസ്.
പരാതിക്കാരിയായ വീട്ടമ്മയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റെവിടെയെങ്കിലും നിരോധിച്ച നോട്ടുകൾ പ്രതികള്‍ സൂക്ഷിച്ച്്വച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.