നടിയെ ഉപദ്രവിച്ച കേസിലെ ക്വട്ടേഷൻ തുക എത്രയുംവേഗം നൽകണമെന്നാവശ്യപ്പെട്ട് സുനി ദിലീപിനെഴുതിയ കത്ത് പുറത്തേക്കു കൈമാറുന്നത് ചേർത്തല മജിസ്ട്രേട്ട് കോടതിയിൽവച്ച്. 2017 ഏപ്രിൽ 18നു മറ്റൊരു കേസിൽ സുനിയെ ചേർത്തല കോടതിയിൽ എത്തിച്ചപ്പോൾ നേരത്തേ ജാമ്യത്തിൽ ഇറങ്ങിയ സഹതടവുകാരൻ വിഷ്ണുവും അവിടെ എത്തിയിരുന്നു. കത്തു കൈപ്പറ്റിയ വിഷ്ണു അതു ദിലീപിനു കൈമാറാനായി മാനേജർ അപ്പുണ്ണിയെ വിളിച്ചു. എന്നാൽ കത്ത് കൈമാറാൻ കഴിഞ്ഞില്ല. തുടർന്ന് കത്തിന്റെ ഫോട്ടോ പകർത്തിയ വിഷ്ണു അത് അപ്പുണ്ണിക്കു വാട്സാപ് ചെയ്തു.
ഇതേത്തുടർന്നു ദിലീപ് നിർദേശിച്ചതനുസരിച്ച് അപ്പുണ്ണി ഏലൂർ ടാക്സി സ്റ്റാൻഡിനു സമീപം വിഷ്ണുവിനെ നേരിൽ കണ്ടു സംസാരിച്ചു. ക്വട്ടേഷൻ തുക അഞ്ചു മാസംകൊണ്ടു നൽകിയാൽ മതിയെന്നു കത്തിൽ പറഞ്ഞിരുന്നു. എന്നാൽ തുക രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ ഈ കത്തിനെപ്പറ്റി 20 ദിവസത്തിനു ശേഷം ദിലീപ് ഡിജിപിക്കും പരാതി നൽകിയപ്പോൾ രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടതായി കുറ്റപ്പെടുത്തിയിരുന്നു. കത്തിൽ പറയാത്ത ഈ തുക എന്തുകൊണ്ട് ദിലീപ് പരാതിയിൽ രേഖപ്പെടുത്തി എന്ന ചോദ്യത്തിനു മുന്നിൽ ദിലീപ് പതറി. തുക സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തേ പറഞ്ഞുറപ്പിച്ചിരുന്നു എന്ന നിഗമനത്തിലേക്കു പൊലീസ് എത്തിയത് അങ്ങനെയാണ്.