ക്വട്ടേഷൻ തുക എത്രയും വേഗം കൈമാറണമെന്നാവശ്യപ്പെട്ടു മുഖ്യപ്രതി പൾസർ സുനി സഹതടവുകാരൻവശം ദിലീപിനു കൊടുത്തയച്ച കത്തിന്റെ മുകളിൽ രേഖപ്പെടുത്തിയിരുന്ന ‘നമ്പർ 5225’ സംഭവത്തിന്റെ ഗൂഢാലോചന ദിലീപിനെ ഓർമപ്പെടുത്താൻ. തൃശൂരിൽവച്ചു ദിലീപിന്റെ 5445 നമ്പർ ബിഎംഡബ്ല്യു കാറിൽ ഇവർ നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയിരുന്നു. ഇക്കാര്യം പരോക്ഷമായി ധ്വനിപ്പിക്കാനാണ് ദിലീപിന് അയച്ച കത്തിന്റെ മുകളിൽ വണ്ടിനമ്പരിനോടു സാമ്യമുള്ള നമ്പർ കുറിച്ചതെന്നു സുനി മൊഴി നൽകിയിരുന്നു.
ദിലീപ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു വർഷം മുൻപു സുനി ബൈക്കിൽ തൃശൂരിലെ ജോയ്സ് പാലസ് ഹോട്ടലിൽ എത്തിയിരുന്നു. അന്ന് അവിടത്തെ സന്ദർശക ഡയറിയിൽ സുനി പേരെഴുതി ഒപ്പിട്ടു. ഹോട്ടലിലെ പാർക്കിങ്ങിൽ കിടന്ന 5445 നമ്പർ ബിഎംഡബ്ല്യു കാറിന്റെ മുൻസീറ്റിൽ ദിലീപ് ഇരിക്കുന്നുണ്ടായിരുന്നു. അന്നു കാറിൽ കയറിയ സുനി നടിയുടെ നഗ്നദൃശ്യങ്ങൾ പകർത്താനുള്ള ക്വട്ടേഷന്റെ അഡ്വാൻസ് തുകയായി 10,000 രൂപ ആവശ്യപ്പെട്ടു. ആയിരത്തിന്റെ 10 നോട്ടുകൾ ദിലീപ് നൽകി. ഇതേ ദിവസം സുനിയും അപ്പുണ്ണിയും ഫോണിൽ നാലു തവണ വിളിച്ചു സംസാരിച്ചതിന്റെ രേഖകളും പൊലീസ് കണ്ടെത്തി.