തലശേരി കതിരൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കതിരൂര്‍ സ്വദേശി പുരുഷോത്തമന്റെ വീടിനുനേരെ അജ്ഞാതസംഘം ആക്രമണം നടത്തിയത്. രണ്ടുപേരാണ് ആക്രമണം നടത്തിയതെന്ന് വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ വ്യക്തമാണ്.
പുലർച്ചെ നാലുമണിയോടെയാണ് മാരകായുധങ്ങളുമായെത്തിയ സംഘം വീടിനുനേരെ ആക്രമണം നടത്തിയത്. വീടിന്റെ ജനൽചില്ലുകൾ അടിച്ചു തകർത്തു. വീട്ടുക്കാർ ഉണർന്നതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിൽ സ്ഥാപിച്ച സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. വീട്ടുകാരുടെ പരാതിയില്‍ കതിരൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.