തിരുവനന്തപുരം കഴക്കൂട്ടത്ത് എ.ടി.എം തകർത്ത് പത്ത് ലക്ഷം രൂപ മോഷ്ടിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. ഡൽഹിയിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയാണ് പിടിയിലായത്. ഇതര സംസ്ഥാനക്കാരടങ്ങിയ ഈ സംഘം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എ.ടി.എം മോഷണം നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
കഴക്കൂട്ടം അമ്പലത്തിൻകരയിലെ എസ്.ബി.ഐ എ.ടി.എം തകർത്താണ് പത്ത് ലക്ഷം രൂപ മോഷ്ടിച്ചത്. മെയ് 26ന് നടന്ന കവർച്ചയുടെ മുഖ്യ സൂത്രധാരനായ ചെങ്ങന്നൂർ ചെമ്പൂക്കര സ്വദേശി ഇ.കെ.സുരേഷ്കുമാറാണ് പിടിയിലായത്. സുരേഷ് വർഷങ്ങളായി ഡൽഹിയിലാണ് താമസം. ഡൽഹിയിൽ സുരേഷിന്റെ അയൽവാസിയായ സലീം എന്നയാളുടെ സഹായത്തോടെയായിരുന്നു മോഷണം. ലോറി ഡ്രൈവറായ സലീം പലപ്പോഴായി കഴക്കൂട്ടം വഴി സഞ്ചരിച്ചിട്ടുണ്ട്.
കാവൽക്കാരനില്ലാത്ത എ.ടി.എം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ മോഷണത്തിന് പദ്ധതിയിടുകയായിരുന്നു. സുരേഷ്കുമാറിന്റെ കാറിൽ കഴക്കൂട്ടത്തെത്തിയ സംഘം എ.ടി.എം കൗണ്ടറിനുള്ളിൽ കടന്ന് ഷട്ടർ താഴ്ത്തിയ ശേഷം ഗ്യാസ് കട്ടറുപയോഗിച്ച് മെഷീൻ തകർത്താണ് പണമെടുത്തത്.
പത്ത് ലക്ഷം രൂപയുമായാണ് സംഘം മുങ്ങിയത്. സി.സി.ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ ടെക്നോപാർക്ക് സി.ഐ എസ്. അജയകുമാറിന്റെ നേതൃത്വത്തിലെ സംഘമാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴയിലെ കരിയിലക്കുളങ്ങര, മാരാരിക്കുളം എന്നിവിടങ്ങളിലും ഇതേ സംഘം എ.ടി.എം കവർച്ചക്ക് ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ആലപ്പുഴയിലെ ചെറിയനാട് എ.ടി.എം തകർത്ത് മൂന്ന് ലക്ഷം രൂപ കവർന്ന സംഘത്തിലും ഇവരുണ്ടായിരുന്നു. പിടിയിലായ സുരേഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.