തൃശൂര്‍ കുന്നംകുളത്ത് അമ്മയും മകനും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. ഭര്‍ത്താവിനേയും ആദ്യഭാര്യയിലെ മകനേയും കുത്തിക്കൊന്ന കേസിലെ പ്രതിയാണ് മരിച്ച യുവതി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത് താമിയുടെ മകള്‍ പ്രേമയും മകന്‍ സുപ്രിനുമാണ് കിണറ്റില്‍ വീണ് മരിച്ചത്. പ്രേമയ്ക്കു നാല്‍പത്തിയഞ്ചും മകന്‍ സുപ്രിന് അഞ്ചും വയസായിരുന്നു. പ്രേമയുടെ ഭർത്താവ് ചിറ്റഞ്ഞൂർ സ്രാമ്പിക്കൽ സുരേഷിനെയും സുരേഷിന്റെ ആദ്യ ഭാര്യയിലെ മകൻ സുഷിയെയും ആന്ധ്രയിലെ കടപ്പ ജില്ലയിൽ കഴിഞ്ഞ സെപ്തംബറിൽ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേമ.
സുരേഷ് രണ്ടാമത് വിവാഹം കഴിച്ചതായിരുന്നു പ്രേമയെ. സുരേഷിന്റെ ആദ്യ ഭാര്യയിലെ മക്കളെ ഇഷ്ടമിലാതിരുന്നതിനാല്‍ രണ്ട് മക്കളെയും കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും സുരേഷും സുഷിയും മരിച്ചു. മറ്റൊരു മകൻ സുമേഷ് പരുക്കുകളോടെ രക്ഷപ്പെട്ടു. കേസിൽ മൂന്ന് മാസം മുൻപ് ജാമ്യത്തിലിറങ്ങിയ പ്രേമ സഹോദരനോടൊപ്പമാണ് താമസിച്ചിരുന്നത്.