നടിയെ ആക്രമിച്ച കേസിൽ ദിലീപ് അതീവ ജാഗ്രതയോടെയാണ് നീക്കങ്ങൾ നടത്തിയതെന്ന് റിപ്പോർട്ട്. വിശ്വസ്തരെപ്പോലും ഇക്കാര്യങ്ങൾ അറിയിച്ചില്ല. കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഗൂഢാലോചനയെക്കുറിച്ച് അപ്പുണ്ണിക്ക് അറിവില്ലായിരുന്നാണ് ഇതുവരെയുളള വിവരം. സുഹൃത്ത് നാദിര്‍ഷയ്ക്കും ആക്രമണത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും പിന്നീടു ദിലീപിന്റെ നിര്‍ദേശപ്രകാരം ഇരുവരും സഹായങ്ങള്‍ ചെയ്തോയെന്നു പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
തെളിവ് ശക്തമാക്കാൻ സാങ്കേതിക വിദഗ്ധരും
ഗൂഢാലോചന തെളിയിക്കാൻ പൊലീസ് സാങ്കേതിക വിദഗ്ധരുടെ സഹായവും തേടുന്നു. രാജ്യത്തെ ടെലികോം, ഐടി രംഗത്തെ ചില വിദഗ്ധരെ ചർച്ചയ്ക്കായി ലോക്നാഥ് ബെഹ്റ ക്ഷണിച്ചു. അവർ ഇന്നു തലസ്ഥാനത്ത് അന്വേഷണ സംഘത്തിലെ ഉന്നതരും ഡിജിപിയുമായി ചർച്ച നടത്തിയേക്കും. സുനി അഭിഭാഷകനു കൈമാറിയ മൊബൈൽ ഫോണിൽനിന്നു പൊലീസ് സൈബർ വിഭാഗം കണ്ടെത്തിയ ചിത്രങ്ങളും വിഡിയോയും വിദഗ്ധരെ കാണിച്ചു വ്യക്തത വരുത്തും. ഒന്നിലേറെ പുരുഷൻമാർ നടിയെ ശാരീരികമായി ഉപദ്രവിക്കുന്നതിന്റെ ചിത്രങ്ങളും ഇതിലുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
കൂടുതൽ അറസ്റ്റിനു സാധ്യത
യുവനടിയെ ഉപദ്രവിച്ച സംഭവത്തിലെ തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അഭിഭാഷകൻ പ്രതീഷ് ചാക്കോയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. മുഖ്യപ്രതി സുനിൽ കുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിൽ പ്രതീഷിനെ ഒരു തവണ പൊലീസ് ചോദ്യംചെയ്തുവിട്ടയച്ചിരുന്നു. ഗൂഢാലോചന കുറ്റത്തിനു ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ അന്വേഷണ സംഘത്തിനു ലഭിച്ച കൂടുതൽ തെളിവുകളുടെ വെളിച്ചത്തിലാണ് അഭിഭാഷകനെ വീണ്ടും ചോദ്യം ചെയ്യുന്നത്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാവുമെന്ന് അന്വേഷണ സംഘം വ്യക്തമായ സൂചന നൽകി. സുനിയെ ജില്ലയിലെ ഒരു പ്രതിപക്ഷ എംഎൽഎ പല തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ പൊലീസിനു ലഭിച്ചു. എന്തിനു വേണ്ടിയാണു വിളിച്ചതെന്നു കണ്ടെത്താൻ എംഎൽഎയുടെ മൊഴികൾ അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും.