എട്ടു വർഷം മുൻപ് ഒരു പുലർച്ചെ പ്രമുഖ സംവിധായകന്റെ മൊബൈൽ ഫോണിലേക്ക് ഒരു കോൾ വന്നു. മറുതലയ്ക്കൽ നടൻ ദിലീപ്. മാക്ട പിളർന്നു രൂപീകരിച്ച പുതിയ സംഘടനയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നു സംവിധായകൻ അറിഞ്ഞതു ദിലീപ് പറഞ്ഞാണ്. പുതിയ സംഘടനയിൽ ഉൾപ്പെട്ടതായി മാധ്യമങ്ങൾക്കു പേരു കൊടുത്തിട്ടുണ്ട്. നിഷേധിക്കരുതെന്നായിരുന്നു അഭ്യർഥന. തന്റെ സിനിമയിൽ നായകനായി അഭിനയിച്ചിട്ടുള്ള ദിലീപിന്റെ അഭ്യർഥന സംവിധായകൻ തള്ളിയില്ല. ഇങ്ങനെ സിനിമാ സംഘടനകളെ തളർത്തിയും വളർത്തിയും സ്വയം വളർന്ന കൗശലക്കാരൻ എന്ന നിലയ്ക്കും മലയാള സിനിമയിൽ ദിലീപിനൊരു പേരുണ്ട്.
2009ലെ ഒരു അർധരാത്രിയാണു മാക്ട പിളർന്നത്. ദിലീപും സംവിധായകൻ തുളസീദാസുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകന് അനുകൂലമായി മാക്ട ചെയർമാൻ വിനയൻ നിലപാടെടുത്തതാണു പിളർപ്പിലേക്കു നയിച്ചത്. തുളസീദാസ് സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കാൻ മുൻകൂർ തുക വാങ്ങിയശേഷമാണു ദിലീപ് പിൻമാറിയത്. ദിലീപിനെതിരെ വിനയൻ നിലപാടെടുത്തപ്പോൾ, തങ്ങളിൽ ആരാണ് ഇനി സിനിമയിൽ ഉണ്ടാവുകയെന്നു നോക്കാം എന്നായിരുന്നത്രേ ഭീഷണി. മൂന്നുദിവസത്തിനുള്ളിൽ തന്ത്രം നടപ്പാക്കി. മാക്ട പിളർന്നു. പുതിയ സംഘടന പിറന്നു. നടിയെ ഉപദ്രവിച്ച കേസിൽ സംശയമുനയിൽ നിന്നിട്ടും അവസാന നിമിഷം വരെ പുതിയ സംഘടനയുടെ നേതൃത്വത്തിനു ദിലീപിനെ പിന്താങ്ങേണ്ടിവന്നത് ഈ നന്ദി കൊണ്ടാവാം.
തിയറ്റർ ഉടമകളുടെ സംഘടന സമരവുമായി മുന്നോട്ടുപോയപ്പോഴും ഇതേ കൗശലം തന്നെയാണു ദിലീപ് പയറ്റിയത്. രണ്ടുവർഷം മുൻപു മാത്രം ആരംഭിച്ച തിയറ്ററിന്റെ ഉടമയായിരുന്നു ദിലീപ്. എന്നാൽ, സിനിമയിലെ മുഴുവൻ സംഘടനകളെയും തിയറ്റർ സംഘടനാ നേതൃത്വത്തിന് എതിരാക്കി നിർത്തി അതിന്റെ ഗുണഭോക്താവായി മാറുന്ന കച്ചവടബുദ്ധിയാണു ദിലീപ് പയറ്റിയത്. കേരളത്തിലുടനീളം മൾട്ടിപ്ലക്സ് തിയറ്ററുകളുടെ ശൃംഖലയാണു ലക്ഷ്യമിട്ടിരുന്നത്. ഇതു നടപ്പായിരുന്നെങ്കിൽ, ആരുടെ സിനിമ റിലീസ് ചെയ്യണമെന്നും ആരുടേതു നിരസിക്കണമെന്നും തീരുമാനിക്കുന്ന ശക്തിയായി ഈ നടൻ മാറുമായിരുന്നു. മറ്റു പ്രധാന താരങ്ങളെല്ലാം സിനിമയ്ക്കു പുറത്തു മാത്രം മുതൽമുടക്കിനു തുനിഞ്ഞപ്പോൾ, സിനിമയിലെ നേതാവാകാനായിരുന്നു ദിലീപിനു താൽപര്യം.
ട്വന്റി ട്വന്റി എന്ന സിനിമ ദിലീപിന്റെ നിർമാണത്തിൽ യാഥാർഥ്യമായതോടെ, അമ്മയ്ക്കു വൻ സാമ്പത്തിക നേട്ടമുണ്ടാക്കിക്കൊടുത്ത ദിലീപ് സംഘടനയിൽ അനിഷേധ്യനായി മാറി. ദിലീപ് തെളിച്ച വഴിയിൽ മനസ്സില്ലാ മനസ്സോടെ പല പ്രമുഖ സാങ്കേതിക വിദഗ്ധർക്കും നടക്കേണ്ടിവന്നതും ഈ മേധാവിത്തം കൊണ്ടാണ്. സിനിമയിൽ ആരെയും വിലക്കാൻ തക്ക തലപ്പൊക്കത്തിൽ നിൽക്കുമ്പോൾ എതിർക്കുന്നതു ബുദ്ധിയല്ലെന്നു വിചാരിച്ച് അനുസരിച്ചവരാണു പലരും. തന്റെ ബിസിനസ് താൽപര്യങ്ങളിൽ സിനിമാ പ്രവർത്തകരെ ഒപ്പം നിർത്തുന്നതിലും ദിലീപ് വിജയിച്ചു. തന്റെ സിനിമകളിൽ സ്ഥിരമായി അവസരം കൊടുത്തിരുന്ന നടിമാരെ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിലും ഭാഗഭാക്കാക്കിയിട്ടുണ്ട് എന്നാണു വിവരം. സിനിമയുടെ എല്ലാ മേഖലകളിലുമുള്ള ശക്തി ഉപയോഗിച്ച് ഇവരെ വരുതിയിൽ നിർത്താം എന്ന ചിന്തയായിരിക്കാം അതിനു പ്രേരിപ്പിച്ചത്.