നടിയെ ആക്രമിച്ച കേസിൽ പ്രമുഖ നടൻ ദിലീപ് അറസ്റ്റിലായി. അറസ്റ്റ് എന്ന അനിവാര്യതയിലേക്ക് നയിച്ചത് ആ നടിയുടെ ആത്മവീര്യം കൂടിയായിരുന്നു. അവളുടെ ആർജവത്തിനെ, ചെറുത്തുനിൽപ്പിനെ,ഉൾകരുത്തിനെ മാതൃകയാക്കണം ഇരയാകുന്ന ഓരോ പെൺകുട്ടിയും. കാരണം ആക്രമിക്കപ്പെട്ട ആ നടി പൊരുതി നിന്നത് ഒരാളോട് അല്ല. അമ്മതണലേകുമെന്നും സ്വാന്തനമേകുമെന്നും കരുതിയ സംഘടനയോട് തന്നെയാണ്. സ്ത്രീപുരുഷഭേദമില്ലാതെ അവൾക്കെതിരെ ഉറഞ്ഞുതുള്ളി കേസ് ഒതുക്കണമെന്ന് പറഞ്ഞ സഹപ്രവർത്തകരോടാണ്.
ചമയതിളക്കങ്ങൾക്കപ്പുറം അവളൊരു അഭിമാനബോധമുള്ള സ്ത്രീയാണെന്ന് പോലും മാനിക്കാതെ അവളെ വിമർശിച്ചവരോടാണ്. കുറ്റപെടുത്തിയവരോടും കുത്തിനോവിച്ചവരോടും അവളുടെ ചിരി പറയാതെ പറഞ്ഞു ഞാൻ തളരില്ല, പൊരുതുക തന്നെ ചെയ്യുമെന്ന്. സാധാരണ സ്ത്രീപോലും തകർന്നുപോകാവുന്ന ആത്മഹത്യവരെ ചെയ്യാവുന്ന പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോയിട്ടും ഉൾക്കരുത്ത് മാത്രം തുണയാക്കി അവസാനം വരെ പോരാടി നിന്ന ആ ആത്മവീര്യത്തെ എത്ര പ്രശംസിച്ചാലും മതിവരില്ല. നീതി ലഭിക്കാത്ത ഒരുപാട് പെൺകുട്ടികൾക്ക് ജീവിക്കാനുള്ള പ്രേരണകൂടിയായിരുന്നു അവളുടെ പോരാട്ടങ്ങൾ.
എന്തിനും ഏതിനും സ്ത്രീയെ കുറ്റപ്പെടുത്തുന്ന സമൂഹം അവളെയും വെറുതെവിട്ടില്ല. പ്രമുഖനടി കൂടിയായപ്പോൾ വിമർശനത്തിന്റെ കൂരമ്പുകൾക്ക് മൂർച്ച കൂടുകയായിരുന്നു. ശരീരത്തിന് ഏറ്റ മുറിവുകളെക്കാൾ കൂടുതലാവണം അവളുടെ മനസിന് ഏറ്റ മുറിവുകൾ. അവൾ ശരിയല്ലെങ്കിൽ കൂടെ കിടന്നിരിക്കാം എന്നു പറഞ്ഞ അമ്മയുടെ പ്രസിഡന്റ് ഇന്നസന്റും പൾസർ സുനിയുമായി നടിക്ക് ബന്ധമുണ്ടായിരുന്നു എന്നു പറഞ്ഞ ദിലീപും പിന്നെയും പിന്നെയും മനസിൽ മുറിവുകൾ ഉണ്ടാക്കുകയായിരുന്നു. മകനെ സംരക്ഷിക്കാൻ കാണിച്ച ആവേശം അതിക്രമത്തിനിരയായ മകളോട് കാണിക്കാതിരുന്നപ്പോഴും ആ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ടാകാം.
ഇതിനും മാത്രം ക്രൂരതകാണിക്കാൻ അവൾ ചെയ്ത തെറ്റ് എന്തായിരുന്നു. ദിലീപിന് ഹിതമല്ലാത്ത കാര്യം മുൻഭാര്യ മഞ്ജുവാര്യരോട് പറഞ്ഞതിന്റെ പേരിൽ ഹീനമായമൃഗീയമായകൊടുംപീഡനം അവൾക്ക് നൽകിയത് ഒരിക്കലും ന്യായീകരണം അർഹിക്കുന്നതല്ല.
സ്വഭാവശുദ്ധിയില്ലാത്തവൾ, അഹങ്കാരി, തന്റേടി തുടങ്ങിയ അലങ്കാരങ്ങൾ സമൂഹം ആ നടിക്ക് ചാർത്തികൊടുത്തു. എന്നിട്ടും അവൾ പൊരുതുകയായിരുന്നു. അവളെ ചേർത്തു നിർത്താൻ അമ്മ മടിച്ചപ്പോൾ സിനിമയിലെ വനിതാകൂട്ടായ്മ മുന്നോട്ടു വന്നു. വെള്ളിവെളിച്ചത്തിന്റെ ഇമേജുകളെ ഭയക്കാതെ ഇനിയുള്ള ഭാവിയെക്കുറിച്ച് കൂസാതെ നീതിക്കുവേണ്ടി നിലപാടിൽ ഉറച്ചുനിന്നത് ഓരോ പെൺകുട്ടിയും കണ്ടുപഠിക്കേണ്ടതാണ്. കേസ് പിൻവലിക്കാൻ സമർദ്ധങ്ങൾ ഉണ്ടായിട്ടുണ്ടാകാം ഒറ്റപെടുത്തലുകളും വിമർശനങ്ങളും ഉണ്ടായിട്ടുണ്ടാകാം എന്നിട്ടും അവൾ പൊരുതിയത് ഇന്നത്തെ സമൂഹത്തിലെ ഓരോ പെൺകുട്ടിക്കും വേണ്ടി കൂടിയായിരുന്നു.