പാലക്കാട്ട് വൻ കഞ്ചാവു വേട്ട. രണ്ടിടങ്ങളിൽ നിന്നായി ഇരുപത്തിരണ്ടു കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. മലപ്പുറത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി.
വാളയാർ ടോൾപ്ളാസയിൽ എക്സൈസിന്റെ പതിവു വാഹനപരിശോധനക്കിടെയാണ് തലച്ചുമടുമായി വന്ന ആളിനെ പരിശോധിച്ചത്. ചാക്കു തുറന്നുനോക്കിയപ്പോൾ മഞ്ഞ കവറിട്ടു പൊതിഞ്ഞ ഒൻപതു പൊതികൾ. വിലകൂടിയ കഞ്ചാവിന്റെ വൻശേഖരം. ഇരുപതുലക്ഷം രൂപയെങ്കിലും മതിപ്പുവിലയുളള പതിനാലു കിലോ കഞ്ചാവ്. പശ്ചിമബംഗാളിലെ സാഗർ ഷിപ്പൂർ സ്വദേശി നിബാസ് ചന്ദ്ര മൊണ്ടലാണ് അറസ്റ്റിലായത്. കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതിയുടെ മൊഴി. പരിശോധന മറികടക്കാൻ ടോൾപ്ളാസയിൽ എത്തുന്നതിന് മുൻപ് വാഹനത്തിൽ നിന്നിറങ്ങിയാണ് തലച്ചുമടായി കഞ്ചാവ് കൊണ്ടുവന്നത്. തൃത്താല എക്സൈസ് റേഞ്ച് സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിലായിരുന്നു രണ്ടാമത്തെ അറസ്റ്റ്. കോയമ്പത്തൂർ കണ്ണൂർ പാസഞ്ചറിൽ എട്ടുകിലോ കഞ്ചാവുമായെത്തിയ മലപ്പുറം വളാഞ്ചേരി വലിയകുന്ന് രാജാഭവനിൽ വിഷ്ണുവാണ് അറസ്റ്റിലായത്. റെയിൽവേ സംരക്ഷണസേനയും എക്സൈസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.