മല്ലപ്പള്ളി ∙ ഇരുചക്രവാഹനത്തിലെത്തി സ്ത്രീകളെ പരുക്കേൽപിച്ച് സ്വർണമാല കവർന്നെടുക്കുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ കാവുങ്കൽ അമൽ സാബു (20), മുണ്ടത്താനം പടിഞ്ഞാറേതിൽ സിബിൻ (24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂൺ 16ന് സാധനം വാങ്ങാനെന്ന വ്യാജേന ഇരുചക്രവാഹനത്തിലെത്തി മല്ലപ്പള്ളി–ആനിക്കാട് റോഡിൽ തേലമണ്ണിൽപടിയിൽ തേലമണ്ണിൽ ബേബിയുടെ ഭാര്യ അമ്മിണിയുടെ (65) രണ്ടരപ്പവന്റെ സ്വർണമാല പറിച്ചെടുത്തു കടന്നുകളഞ്ഞ കേസിലാണ് ഇരുവരും അറസ്റ്റിലായത്.
മുളകുപൊടി മുഖത്ത് വിതറി മാലയും പണവും കവരുകയും ഉപദ്രവിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നും കറുകച്ചാൽ, പത്തനാട്, മണിമല തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന മാഫിയസംഘത്തിലെ കണ്ണികളാണിരുവരെന്നും പൊലീസ് പറഞ്ഞു. മോഷണക്കേസിലെ ഒന്നാംപ്രതി പത്തനാട് സ്വദേശി അബിൻ, മൂന്നാം പ്രതി എട്ടാംമൈൽ സ്വദേശി ജയേഷ് എന്നിവർക്കുവേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
പ്രതികൾ ജില്ലയിലും മറ്റു ജില്ലകളിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതിനാൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്താനുപയോഗിച്ച ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തു.
തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരപിള്ളയുടെ നിർദേശാനുസരണം മല്ലപ്പള്ളി സിഐ കെ. സലീമിന്റെ മേൽനോട്ടത്തിൽ കീഴ്‌വായ്പൂര് എസ്ഐ ബി. രമേശൻ, എഎസ്ഐ ഗിരീഷ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ വിജയകാന്ത്, ബിനു, ജില്ലാ പൊലീസ് മേധാവിയുടെ നിഴൽ പൊലീസ് അംഗങ്ങളായ എഎസ്ഐ അജി സാമുവൽ, സിപിഒമാരായ അജികുമാർ, വിൽസൻ, ഹരികുമാർ, രാജേന്ദ്രൻപിള്ള, സുജിത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.