പാലക്കാട് നഗരത്തിൽ കാറിൽ നിന്ന് പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ഒാട്ടോറിക്ഷയുമായി മോഷണത്തിനിറങ്ങുന്ന ഒറ്റപ്പാലത്തുകാരനാണ് പൊലീസിന്റെ പിടിയിലായത്. ഒറ്റപ്പാലം വാണിയംകുളം കുന്നത്തു വീട്ടിൽ വൽസകുമാർ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച പാലക്കാട് ഒറ്റപ്പാലം റോഡിൽ ചക്കാന്തയ്ക്ക് സമീപം കാറിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. വാളയാർ സ്വദേശി ജോയി റോഡു വശത്തു കാർ നിർത്തിട്ട ശേഷം സുഹൃത്തിന്റെ വീട്ടിൽ പോയി. തിരികെ ഒന്നരമണിക്കൂറിനു ശേഷം എത്തിയപ്പോൾ കാറിന്റെ ടയർ പഞ്ചറായിരിക്കുന്നു.
വർക്്്ഷോപ്പിലെത്തി ടയറിൽ കാറ്റു നിറച്ചശേഷം പണം കൊടുക്കാനായി കാർ തുറന്നപ്പോഴാണ് പണം നഷ്ടമായത് മനസിലായത്. നാലായിരം രൂപയാണ് നഷ്ടപ്പെട്ടത്. സമീപത്തെ ബേക്കറിയിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് മോഷ്ടാവിനെ പിടികൂടാൻ സഹായിച്ചത്. തൃശൂർ സിറ്റി , ഗുരുവായൂർ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ കേസ് നിലവിലുണ്ട്. ജയിൽശിക്ഷ അനുഭവിച്ചശേഷം വീണ്ടും മോഷണം നടത്തി. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.