കോഴിക്കോട് മുക്കത്ത് കൈയ്യും കാലും തലയും വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തിയ പുരുഷ മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണം ഇതരസംസ്ഥാനത്തൊഴിലാളികളിലേയ്ക്കും. സമീപജില്ലകളിൽ നിന്ന് കാണാതായവരെത്തേടി വിളിയെത്താത്ത സാഹചര്യത്തിലാണിത്. ആഹാരം കഴിച്ച് അരമണിക്കൂറിനുള്ളിൽ കൊലപാതകം നടന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
കാണാതായവരെത്തേടി പൊലീസ് സ്റ്റേഷനിലേയ്ക്കുള്ള ബന്ധുക്കളുടെ വിളികൾ നിലച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ഇതരസംസ്ഥാനത്തൊഴിലാളികളിലേയ്ക്ക് നീങ്ങുന്നത്. താമരശേരി, മുക്കം, അരീക്കോട് മേഖലയിലെ ഇവരുടെ താമസസ്ഥലങ്ങളിൽ പൊലീസ് പ്രത്യേക പരിശോധന നടത്തും. ദഹനപ്രക്രിയ നടക്കുന്നതിന് മുൻപാണ് കൊലപാതകമെന്ന് വ്യക്തമായി.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊല്ലപ്പെട്ടയാൾ അവസാനം കഴിച്ച ആഹാരത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് വെട്ടിമാറ്റിയ തലയ്ക്കും കാലിനുമായുള്ള തെരച്ചിലാണ് നിലവിൽ പുരോഗമിക്കുന്നത്. മാലിന്യനിക്ഷേപം കൂടുതലായുള്ള മേഖലയിൽ പ്രത്യേക പരിശോധന നടത്താൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാരുമായി പൊലീസ് ചർച്ച നടത്തി. ശുചീകരണത്തൊഴിലാളികളോട് ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നാണ് നിർദേശം. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണപുരോഗതി വിലയിരുത്തി.