പഠിക്കാത്തതിന് അച്ഛൻ വഴക്കു പറയും. അതിനാൽ വീട്ടിൽ നിൽക്കാൻ ഇഷ്ടമില്ല. ഹോസ്റ്റലിലാണെങ്കിൽ അച്ഛന്റെ വഴക്കു പേടിക്കേണ്ട. വീട്ടിൽ നിന്നു ഹോസ്റ്റലിലേക്കു മാറുന്നതിനായി ഒൻപതാം ക്ലാസുകാരി കണ്ടെത്തിയ മാർഗമോ? സ്വന്തം അച്ഛനും സഹോദരനുമെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിക്കുക. ഒരു വർഷത്തിലധികം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിൽ കോടതി സത്യം കണ്ടെത്തിയിരിക്കുന്നു. പെൺകുട്ടി കടുത്ത സ്കീസോഫ്രീനിയ രോഗിയാണ്. കഴിഞ്ഞ വർഷമാണു ഞെട്ടിക്കുന്ന പരാതിയുമായി പെൺകുട്ടി രംഗത്തെത്തിയത്.
പിതാവ് തന്നെ പതിവായി പീഡിപ്പിക്കാറുണ്ടായിരുന്നു. സഹോദരൻ താൻ കുളിക്കുമ്പോൾ ദൃശ്യങ്ങൾ പകർത്താറുണ്ട്. പരാതിയിൽ പോക്സോ പ്രകാരം കേസെടുത്ത പൊലീസ് കഴിഞ്ഞ വർഷം ഏപ്രിൽ 16ന് പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്തു. കേസ് ഹൈക്കോടതിയിലെത്തിയപ്പോൾ പെൺകുട്ടിയുടെ പരാതി കണ്ട ജഡ്ജിക്കു സംശയം. മനോഹരമായി എഴുതിയ പരാതി. അക്ഷരത്തെറ്റോ, വെട്ടിത്തിരുത്തലോ, വ്യാകരണപ്പിശകോ ഇല്ല. പെൺകുട്ടിയെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. താൻ എഴുതിയ പരാതി വായിക്കാൻ പോലും പെൺകുട്ടിക്കു കഴിയുന്നില്ല.
ഇതോടെ, സംശയം ഇരട്ടിച്ചു. പെൺകുട്ടിയെ മാനസികരോഗ വിദഗ്ധന്റെ പരിശോധനയ്ക്കു വിധേയയാക്കാൻ കോടതി പൊലീസിനു നിർദേശം നൽകി. മാനസികരോഗ വിദഗ്ധന്റെ കൗൺസലിങ്ങിനിടെയാണു ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പഠിക്കാൻ മോശമായതിനാൽ പെൺകുട്ടിക്കു മൂന്നു തവണ സ്കൂൾ മാറേണ്ടി വന്നു. ഇതിനു പിതാവ് വഴക്കു പറയാറുണ്ടായിരുന്നു. അതിനാൽ, വീട്ടിൽ നിന്നു മാറി ഹോസ്റ്റലിൽ താമസിക്കാൻ ഇഷ്ടപ്പെട്ടു.
അതിനായി കണ്ടെത്തിയ വഴിയാണു പീഡനാരോപണം. സ്കൂളിൽ ബോധവൽക്കരണ പരിപാടിക്കായി വന്ന ഹെൽപ് ലൈൻ വൊളന്റിയർ എഴുതിയ കത്ത് അതേ പ്രകാരം കോപ്പിയടിച്ചാണു പരാതി തയാറാക്കിയത്. ബുദ്ധിപരമായി പെൺകുട്ടി ശരാശരിക്കു താഴെയാണെന്നും അതിനാൽ തന്റെ പ്രവൃത്തിയുടെ അനന്തര ഫലം ചിന്തിക്കാൻ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.