മുംബൈ ∙ പശ്ചിമ മുംബൈയിൽ മൂന്നംഗസംഘം കോളജ് വിദ്യാർഥിനിയെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്നു പീഡിപ്പിച്ച ശേഷം വഴിയരികിൽ ഉപേക്ഷിച്ചു. ചാർക്കോപ്പിലെ തന്റെ വീടിനു സമീപത്തു കാർ നിർത്തിയ സംഘം അതിലേക്കു വലിച്ചു കയറ്റിയെന്നും മലാഡിനു സമീപം മഡ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തെത്തി പീഡിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.
രണ്ടുപേർ ബലമായി പിടിക്കുകയും ഒരാൾ പീഡിപ്പിക്കുകയുമായിരുന്നുവെന്നും 20 വയസ്സുള്ള യുവതി പൊലീസിൽ നൽകിയിരിക്കുന്ന മൊഴിയിലുണ്ട്. വഴിയിൽ ഉപേക്ഷിക്കപ്പെട്ട യുവതി ഓട്ടോറിക്ഷ പിടിച്ച് വീട്ടിലെത്തിയശേഷം അടുത്ത സുഹൃത്തിനെ വിവരം അറിയിക്കുകയായിരുന്നു. ഇരുവരും ചാർകോപ് പൊലീസ് സ്റ്റേഷനിലെത്തിയാണു പരാതി നൽകിയത്.
പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾക്കു കേസെടുത്ത പൊലീസ് പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ യുവതി കൈമാറിയതനുസരിച്ച് അതിന്റെ അടിസ്ഥാനത്തിലും അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും സംഭവം നടന്ന മേഖലയിലെ ആളുകളിൽ നിന്നുള്ള മൊഴികളും പൊലീസ് പരിശോധിച്ചുവരികയാണ്.