യുവമോർച്ചാ പാലക്കാട് ജില്ലാ സെക്രട്ടറി സജിൻ രാജിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറ്റിങ്ങൽ പൊലീസ് മായന്നൂർ സ്വദേശിനിയുടെ മൊഴിയെടുത്തു. സജിൻരാജിന്റെ മൊബൈൽ ഫോണിൽ നിന്ന് അവസാന സന്ദേശം ലഭിച്ച യുവതിയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.
രണ്ടു മാസം മുൻപാണ് സജിൻരാജിനെ ഫെയ്സ് ബുക്ക് വഴി പരിചയപ്പെട്ടതെന്നും അമ്മയുടെ ചികിൽസക്കായി ഇയാളിൽ നിന്ന് പതിമൂവായിരം രൂപ വാങ്ങിയാതായും യുവതി പൊലീസിന് മൊഴി നൽകി. രണ്ടു തവണ ഇരുവരും നേരിൽ കണ്ടിട്ടുമുണ്ട്. സജിന്റെ കാറിൽ നിന്നു ലഭിച്ച കുറിപ്പിലും യുവതിയുടെ പേരുണ്ടായിരുന്നു.
കൂടാതെ മരിക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് യുവതിയോട് ഫോണിൽ സംസാരിക്കുകയും സന്ദേശം അയക്കുകയും ചെയ്തിരുന്നു. നഗരത്തിലെ ഓട്ടോ കൺസൾട്ടന്റ് സ്ഥാപന ഉടമയുമായി സജിന് രണ്ടു ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
തൃശൂരിൽ നിന്ന് ബസ് കണ്ടക്ടറിൽ നിന്ന് രണ്ടായിരം രൂപ കടംവാങ്ങിയാണ് സജിൻ തിരുവനന്തപുരത്തേ്ക് യാത്ര പോയത്. മരണം ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. വ്യാഴാഴ്ച്ച രാവിലെയാണ് ഒറ്റപ്പാലം കണ്ണിയംപുറം വാഴപ്പുള്ളിയിൽ സജിൻരാജിനെ ആറ്റിങ്ങൽ മാമം പാലത്തിനു സമീപം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയും പിന്നീട് ചികിൽസയിലിരിക്കെ മരിച്ചതും.