കോഴിക്കോട് മുക്കത്ത് തലയും കൈയ്യും കാലും വെട്ടിമാറ്റിയ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ പ്ര·ഫഷണൽ കൊലയാളികളെന്ന് നിഗമനം. ആളെത്തിരിച്ചറിയാതിരിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമാണ് മൃതദേഹം പലഭാഗങ്ങളായി മുറിച്ച് ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം ചാലിയം കടപ്പുറത്ത് നിന്ന് കണ്ടെത്തിയ കൈകൾ ഈ മൃതദേഹത്തിന്റേതെന്ന് സ്ഥിരീകരിച്ചു. മാഹി, നാദാപുരം, തിരുവമ്പാടി, വടകര, അരീക്കോട് എന്നിവിടങ്ങളിൽ നിന്നായി കാണാതായവരുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു.
എന്നാൽ കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹത്തിലെ അടയാളങ്ങൾ കാണാതായവരുമായി യോജിക്കുന്നതായിരുന്നില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ചുള്ള കൊലയെന്ന് വ്യക്തമായി. കഴുത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. ഇതിൽ നിന്ന് കണ്ടെത്തിയ പാടുകളും ക്ഷതവുമാണ് ഈ നിഗമനത്തിലേയ്ക്കെത്തിച്ചത്. കൊല്ലപ്പെട്ടയാളിന് അഞ്ചടിയിലധികം ഉയരവും എഴുപത് കിലോയിലധികം ഭാരവുമുണ്ടാകും. മുൻപരിചയമുള്ളവരാണ് കൊലയാളികളെന്നും അന്വേഷണം വഴിമുട്ടിക്കാനാണ് ശരീരം വെട്ടിനുറുക്കി വിവിധയിടങ്ങളിലായി തള്ളിയതെന്നും കരുതുന്നു. നഷ്ടപ്പെട്ട കാലിനും തലയ്ക്കുമായുള്ള പരിശോധന തുടരുകയാണ്.
മൃതദേഹത്തിലെ അസ്ഥിയെടുത്ത് പ്രത്യേക പരിശോധനയിലൂടെ പ്രായം കണ്ടെത്താനും ശ്രമം തുടങ്ങി. ഡിഎൻഎ പരിശോധനയ്ക്കായും അസ്ഥി ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ചാലിയം കടപ്പുറത്ത് നിന്ന് കിട്ടിയ കൈകൾ കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. കൈകൾ ലഭിച്ച സംഭവത്തിൽ ബേപ്പൂർ പൊലീസിൽ രണ്ട് കേസുകളും ഉടൽമാത്രം ലഭിച്ചതുമായി ബന്ധപ്പെട്ട് മുക്കം പൊലീസിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.