നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് ഒരു സ്വകാര്യ വാരികയിൽ കൊടുത്ത അഭിമുഖത്തിൽ വന്ന കാര്യങ്ങൾ പൂർണമായി ശരിയല്ലെന്ന് മുൻ ഡിജിപി ടി.പി.സെൻകുമാർ. തെളിവും സംശയവും രണ്ടാണെന്നും അക്കാലത്ത് ആർക്കെതിരെയും തെളിവില്ലായിരുന്നെന്നും സെൻകുമാർ അറിയിച്ചു.
ദിനേന്ദ്ര കശ്യപ് മികച്ച ഉദ്യോഗസ്ഥനാണെന്നും ദിലീപിനെ ചോദ്യം ചെയ്തപ്പോൾ കശ്യപ് ഇല്ലായിരുന്നത് എന്തു കൊണ്ടായിരുന്നെന്നും അദ്ദേഹം ചോദിച്ചു ? അന്വേഷത്തിന്റെ ആ കാലത്ത് ആരെയും പ്രതിയാക്കാൻ തെളിവുണ്ടായിരുന്നില്ല. കൂടുതൽ തെളിവുകൾ ശേഖരിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സെൻകുമാർ മാധ്യമങ്ങളോടു പറഞ്ഞു. ചില നടപടിക്രമങ്ങൾ പാലിച്ചില്ലെന്നത് സത്യമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം നടിയെ ഉപദ്രവിച്ച കേസിനു വഴിയൊരുക്കിയ ഗൂഢാലോചന കണ്ടെത്താൻ പൊലീസ് നടത്തുന്ന ചോദ്യം ചെയ്യലിനോട് മുഖ്യപ്രതി സുനിൽകുമാർ (പൾസർ സുനി) സഹകരിക്കുന്നില്ല. ജയിലിൽനിന്ന് എഴുതിയ കത്തിലെ ഉള്ളടക്കം മാത്രമാണ് സുനി ആവർത്തിക്കുന്നത്. ഗൂഢാലോചനയെക്കുറിച്ച് സുനി ഒന്നും വെളിപ്പെടുത്തുന്നില്ല. സുനിയെ മർദിച്ചിട്ടില്ലെന്ന നിലപാട് പൊലീസ് കോടതിയെ അറിയിക്കും. പൊലീസിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.