പാലക്കാട് യുവമോർച്ച ജില്ലാ സെക്രട്ടറി സജിൻ രാജിന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സജിന്റെ സ്വദേശമായ ഒറ്റപ്പാലത്തേക്ക് കൊണ്ടുപോയി. അതേസമയം മരണത്തിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. ഒറ്റപ്പാലത്ത് വെച്ച് സജിൻരാജിന്റെ പെണ്ണുകാണൽ ചടങ്ങ് ഇന്ന് നടക്കാനിനിരക്കെ യുവാവ് കഴിഞ്ഞദിവസം തിരുവനന്തപുരതെത്തിയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
അഞ്ചാം തീയതി ഉച്ചയ്ക്ക് ശേഷം സജിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഒാഫ് ആയിരുനെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പറയുന്നു. ടോൾ പ്ലാസകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് യുവാവ് തനിച്ചാണ് യാത്ര ചെയ്തിരുന്നതെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. സജിൻ യാത്രചെയ്തിരുന്ന ടാക്സി കാർ തിരുവല്ലം സ്വദേശിയുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇൗ വാഹനം തിരികെ നൽകാനാകും യുവാവ് തിരുവനന്തപുരതെത്തിയതെന്നാണ് പൊലീസിന്റെ സംശയം.
വാഹനം തടഞ്ഞ് നിർത്തി തന്നെ പിടിച്ചിറക്കിയ ശേഷം ബലമായി രണ്ടുപേർ ചേർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുനെന്ന് യുവാവ് ആശുപത്രിയിലെ ജീവനക്കാരോട് പറഞ്ഞിരുന്നു.എന്നാൽ ഇത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിലെ ദുരൂഹത നീക്കാൻ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സജിന്റെ യാത്രചെയ്തിരുന്ന വാഹനത്തിൽ നിന്ന് കണ്ടെത്തിയ കുറുപ്പിൽ തന്നെ ഒരാൾ ചതിച്ചെന്ന‌് പരാമർശമുണ്ട്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി. ആറ്റിങ്ങൽ സിെഎയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.