പോറ്റിവളർത്തിയ മാതാപിതാക്കളെ കൊന്നു കിണറ്റിലിടുന്നതിലേക്കു മാത്യൂസ് ജോൺ എന്ന മജോയെ നയിച്ച പ്രകോപനത്തിന്റെ കാരണം വിചിത്രമാണ്: പിതാവിന് പെൺകുട്ടികളെ ഇഷ്ടമല്ല, അതിനാൽ തന്റെ ഒന്നര വയസ്സുള്ള മകളോടു സ്നേഹം കാട്ടുന്നില്ല. ജ്യേഷ്ഠന്റെ മകനോടാണ് സ്നേഹം. മജോയുടെ ജ്യേഷ്ഠൻ വർഗീസിന് മകനും മകളുമുണ്ട്. മകനോടാണ് ജോണിനു സ്നേഹമെന്നും മജോ പൊലീസിനോടു പറഞ്ഞു.
മുൻകോപിയായ മജോ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കുറ്റകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മജോ ലഹരിക്കോ മറ്റോ അടിമയാണെന്ന സൂചനകളില്ല. മദ്യപിക്കാറുണ്ടെന്നു സമ്മതിച്ചതായി പൊലീസ് പറയുന്നു. തന്റെ മകളോടു പിതാവ് ജോൺ സ്നേഹം കാട്ടുന്നില്ലെന്നു പറഞ്ഞു മജോ വഴക്കിട്ടപ്പോൾ ‘ഞാൻ പറഞ്ഞിട്ടല്ലല്ലോ നിനക്കു പെൺകുഞ്ഞു ജനിച്ചത്’ എന്നു ജോൺ മറുപടി പറഞ്ഞെന്നും ഇതു കേട്ട ദേഷ്യത്തിൽ കൈ ചുരുട്ടി ജോണിന്റെ തലയിൽ ഇടിച്ചെന്നുമാണ് മജോ പൊലീസിനോടു പറഞ്ഞത്.
ജോൺ മുഖമടിച്ചു വീണപ്പോൾ മരണം ഉറപ്പാക്കാൻ തടിക്കഷണം കൊണ്ടു പല തവണ തലയ്ക്കടിച്ചു. എന്നാൽ, ജോണിന്റെ തലയിൽ മുറിവുകൾ കണ്ടില്ലെന്നു പന്തളം സിഐ ആർ.സുരേഷ് പറഞ്ഞു. തലയിൽ പണ്ടെന്നോ മുറിവേറ്റതിന്റെ പാടുണ്ടായിരുന്നു. മൂക്കിൽനിന്നും വായിൽനിന്നും രക്തം ഒലിച്ചതിന്റെ അടയാളമുണ്ട്. ഇത് മുഖമടിച്ചു വീണപ്പോഴുണ്ടായ മുറിവിൽനിന്നാവാം. ലീലാമ്മയുടെ തലയ്ക്കു പിന്നിലും നെറ്റിയിലും മുറിവുണ്ടായിരുന്നു.