ചെന്നൈ∙ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ചു ഭർത്താവ് സഹോദരനെ കുത്തിക്കൊന്നു. ആന്ധ്ര സ്വദേശി രാജേന്ദ്രൻ (34) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജേന്ദ്രന്റെ ഇളയ സഹോദരൻ വെങ്കടരാമനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: തെയ്നാംപെട്ടിൽ ഭാര്യക്കൊപ്പം താമസിച്ചു വന്ന വെങ്കടരാമൻ സ്ഥലം മാറ്റം കിട്ടിയതിനെ തുടർന്നു വിജയവാഡയിലേക്കു പോയിരുന്നു.
ഇതിനിടെ ചെന്നൈയിലേക്കു മാറ്റംകിട്ടി വന്ന രാജേന്ദ്രനും വെങ്കടരാമന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായി. നാട്ടിലെത്തിയ വെങ്കടരാമൻ തന്റെ ഭാര്യയ്ക്കു രാജേന്ദ്രൻ അയച്ച മെസേജ് കണ്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വഴക്ക് മൂർച്ഛിച്ചതോടെ രാജേന്ദ്രനെ കത്തികൊണ്ടു കുത്തുകയായിരുന്നു.