കോഴിക്കോട് മുക്കത്ത് കൈയ്യും കാലും തലയും വേർപെട്ട നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കഴിഞ്ഞദിവസം ചാലിയം കടലിൽ കണ്ട കൈകൾ ഈ മൃതദേഹത്തിന്റേതെന്നാണ് സംശയം. താമരശേരി ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സമീപ ജില്ലകളിൽ നിന്ന് ആരെയെങ്കിലും കാണാതായെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. മറ്റിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും സന്ദേശം കൈമാറി. മൃതദേഹം തിരിച്ചറിയാനുള്ള അടയാളമില്ലാത്തതിനാൽ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനും കഴിയില്ല. ഇത് പ്രതിസന്ധിയാണ്. കഴിഞ്ഞദിവസം ചാലിയം കടപ്പുറത്ത് കൈകൾ ഒഴുകിയെത്തിയിരുന്നു. ഇത് മുക്കത്ത് കണ്ടെത്തിയ മൃതദേഹത്തിന്റേതെന്നാണ് സംശയിക്കുന്നത്. ഫൊറൻസിക് ഫലം വരുന്നതോടെ വ്യക്തതയുണ്ടാകും. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുള്ള മൊബൈൽ ടവറിൽ നിന്നുള്ള വിളികളുടെ വിശദാംശങ്ങളും പൊലീസ് പരിശോധിക്കും. സ്വകാര്യ എസ്റ്റേറ്റിലെ സുരക്ഷാജീവനക്കാരന്റെ മൊഴിയെടുത്തു.
പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവുള്ളവരായിരിക്കണം സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. മറ്റെവിടെയെങ്കിലും കൊലനടത്തിയ ശേഷം മൃതദേഹം വെട്ടിമുറിച്ച് തൊണ്ടിമ്മൽ റോഡിൽ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് കരുതുന്നത്. ബേപ്പൂർ സി.ഐ.രാജേഷും കൊടുവള്ളി സി.ഐ ബിശ്വാസും അന്വേഷണസംഘത്തിലുണ്ട്.