ചലച്ചിത്ര താരത്തിനു വിശ്രമിക്കാൻ മഹാരാഷ്ട്രയിൽ നിന്നു കൊണ്ടുവന്ന ആഡംബര വാഹനം (കാരവൻ) മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. അനുമതിയില്ലാതെ ഇവിടെ ഉപയോഗിച്ചതിനു 66,000 രൂപ പിഴയും ഈടാക്കി. നടിയെ കയറ്റാനായി കോലഞ്ചേരിയിലെ ലൊക്കേഷനിൽ നിന്നു കൊച്ചിയിലേക്കു വരും വഴിയാണു വാഹനം മോട്ടോർ വാഹന വകുപ്പ് സ്ക്വാഡിന്റെ വലയിലായത്.
കൊച്ചി സ്വദേശിയാണു മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള കാരവൻ ഇവിടെ വാടകയ്ക്കു നൽകിയിരുന്നത്. മൂന്നു മാസം മുമ്പു കൊണ്ടുവന്ന കാരവൻ ഏതാനും ദിവസങ്ങളായി കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷനിലാണ് ഉപയോഗിച്ചിരുന്നത്. ഈ സിനിമയിൽ അഭിനയിക്കുന്ന നടിയുടെ വിശ്രമത്തിനായാണ് ഇതു വാടകയ്ക്കെടുത്തത്.
ഇതര സംസ്ഥാന റജിസ്ട്രേഷനുള്ള വാഹനങ്ങൾ കേരളത്തിൽ വാടകയ്ക്കു നൽകുന്നതു നിയമവിരുദ്ധമായതിനാലാണു കാരവൻ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും ദിവസമായി വാഹനം നിരീക്ഷണത്തിലായിരുന്നു. ആർടിഒ റെജി പി. വർഗീസിന്റെ നിർദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ. നൗഫലിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് വാഹനം കസ്റ്റഡിയിലെടുത്ത് ആർടി ഓഫിസിലെത്തിച്ചത്.
സ്വീകരണ മുറി, ബെഡ്റൂം, അടുക്കള, ശുചിമുറി സൗകര്യങ്ങളുള്ള കാരവനിന്റെ ഫ്ലോർ അളന്നു തിട്ടപ്പെടുത്തിയ ശേഷമാണു 66,000 രൂപ പിഴ ഈടാക്കിയത്. ഇവിടത്തെ നികുതി അടച്ച് ഉടൻ കേരള റജിസ്ട്രേഷനാക്കി മാറ്റണമെന്ന നിർദേശത്തോടെയാണു വാഹനം വിട്ടു കൊടുത്തത്. അല്ലെങ്കിൽ മഹാരാഷ്ട്രയ്ക്കു തിരിച്ചയയ്ക്കണം. ഇത്തരം വാഹനങ്ങൾ കേരളത്തിൽ റജിസ്റ്റർ ചെയ്യാൻ ഒട്ടേറെ കടമ്പകളുണ്ട്. ഇതു മറികടക്കാനാണു മറ്റു സംസ്ഥാനങ്ങളിൽ വിലാസമുണ്ടാക്കി അവിടെ റജിസ്റ്റർ ചെയ്യുന്നത്.