ചാലക്കുടിയില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവാവിനെ കൊന്ന കേസിൽ പൊലീസിനെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കള്‍. കേസില്‍ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തെങ്കിലും ഗൂഢാലോചനക്കാരെ പൊലീസ് പിടികൂടുന്നില്ല എന്നാണ് ആക്ഷേപം. കേസ് ക്രൈംബ്രാഞ്ചാനെ ഏല്‍പിക്കണമെന്ന ആവശ്യവുമായി പരുക്കേറ്റ സഹോദരന്‍ രംഗത്തെത്തി.
ചാലക്കുടി മേലൂര്‍ സ്വദേശി ലിബിന്‍ ജേക്കബ് ആറു മാസം മുമ്പാണ് കൊല്ലപ്പെട്ടത്. ഇരട്ടസഹോദരനായ ലിന്റോ ജേക്കബിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇരുവരും ബൈക്കില്‍ പോകുമ്പോള്‍ ടിപ്പര്‍ലോറിയിടിപ്പിച്ച് കൊല്ലാനായിരുന്നു ശ്രമം. ലിബിന്‍ തല്‍ക്ഷണം മരിച്ചിരുന്നു. ഇവരുടെ ഭൂമി വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതകത്തിന്റെ കാരണം. ടിപ്പര്‍ ലോറി ഡ്രൈവര്‍ സണ്ണിയേയും കൂട്ടാളി പ്രിന്‍സിനേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മൊത്തം അഞ്ചു പ്രതികളുണ്ടെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. പിന്നീട്, അന്വേഷണസംഘം വാക്കുമാറ്റി.
കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനഫലം ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കാകട്ടെ ജാമ്യവും ലഭിച്ചു. ലോക്കല്‍ പൊലീസ് അന്വേഷണം വഴിത്തെറ്റിയാല്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കാന്‍ കോടതിയുടെ സഹായം തേടാനാണ് കുടുംബത്തിന്റെ തീരുമാനം.