മലപ്പുറം കൊളത്തൂരിൽ ഗൃഹനാഥന്റെ മൃതദേഹം മൂന്നു മാസത്തോളം വീട്ടിൽ സൂക്ഷിച്ച സംഭവത്തിൽ ഭാര്യയേയും മക്കളേയും വീണ്ടും ചോദ്യം ചെയ്യും. സംഭവത്തില്‍ ദുർമന്ത്രവാദികളുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. അതേസമയം കൂടുതൽ ശാസ്ത്രീയ പരിശോധനക്കായി തൃശൂരിൽ നിന്നുള്ള സംഘം വീട്ടിലെത്തി സാംപിളുകൾ േശഖരിച്ചു.
മൂന്നു മാസത്തോളമാണ് വീട്ടിൽ സയിദിന്റെ മൃതദേഹം സൂക്ഷിച്ചത്.ഈ കാലയളവിലെല്ലാം ഭാര്യയും മക്കളും പ്രാർത്ഥനയുമായി മൃതദേഹത്തിന് കാവലിരുന്നു. പ്രാർത്ഥിച്ചാൽ മരിച്ചയാള്‍ തിരിച്ചുവരുമെന്ന അന്ധവിശ്വാസമാണ് മൃതദേഹം സൂക്ഷിക്കാന്‍ കാരണമായി കരുതുന്നത്.പെരിന്തൽമണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെയും തൃശൂർ പൊലീസ് അക്കാദമിയിൽ നിന്നുള്ള സയന്റിഫിക് അസി.അനിയുടേയും നേതൃത്വത്തിലുള്ള സംഘം വീട്ടിൽ വിശദമായ പരിശോധന നടത്തി.പ്രാർത്ഥനക്കായി ഉപയോഗിക്കുന്ന വസ്തുക്കളും പുസ്തങ്ങളും സംഘം ശേഖരിച്ചു.മൃതദേഹം സൂക്ഷിച്ചിരുന്ന മുറിയിൽ നിന്ന് മധുരപലഹാരങ്ങളും സംഘം കണ്ടെത്തി മൃതദേഹം സൂക്ഷിക്കാൻ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.ഇതിന്റെ ഭാഗമായി സയിദിന്റെയും മകന്റെയം ഫോൺ സൈബർ സെല്ലിന് കൈമാറി.
അതേ സമയം മൃതദേഹത്തിലെ അസ്ഥികൾക്ക് ക്ഷതമോ മറ്റ് പരുക്കുകളോ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താനായിട്ടില്ല.ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉള്ളിൽ ചെന്നിട്ടുണ്ടോ എന്നറിയാൻ തൊലി ഉൾപടെയുള്ള ശരീരഭാഗങ്ങൾ കോഴിക്കോട്ടെ റീജനൽ ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്.ഈ പരിശോധനാ ഫലവും പോസ്റ്റ്മോർട്ടത്തിന്റെ വിശദമായ റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ മരണത്തിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് വ്ക്തമാകുകയുള്ളൂ.