മലപ്പുറത്ത് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. പൂക്കോട്ടുംപാടം സ്വദേശി പടിപ്പുങ്ങൽ ഷഹദീറിനേയാണ് പൊലീസ് പിടികൂടിയത്.
സ്കൂൾ പഠനകാലം മുതൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന ഷഹദീർ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകിയാണ് പീഡനത്തിന് ഇരയാക്കിയത്. 22 വയസുകാരിയായ പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി. സഹോദരന്റെ വിവാഹത്തിനൊപ്പം ഷഹദീറിന്റേയും പെൺകുട്ടിയുടേയും വിവാഹം നടത്താമെന്നും ഉറപ്പു നൽകി.
എന്നാൽ വിവാഹകാര്യം സംസാരിച്ചതോടെ 50 പവൻ സ്വർണവും രണ്ടു ലക്ഷം രൂപയും സ്ത്രീധനം വേണമെന്നായി പ്രതിയുടേയും കുടുംബത്തിന്റേയും ആവശ്യം. പെൺകുട്ടിയുടെ കുടുംബം പ്രതിയുടെ ബന്ധുക്കളുമായി പലവട്ടം ബന്ധപ്പെട്ടെങ്കിലും വിവാഹ ബന്ധത്തിന് തയ്യാറായില്ല. ഷഹദീറിനെതിരെ പൊലീസിൽ പരാതി നൽകിയാൽ പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. അറസ്റ്റിലായ പ്രതി ഷഹദീറിനെ പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.