പന്തളം പെരുംപുളിക്കലില്‍ മകൻ മാതാപിതാക്കളെ കൊന്ന് പൊട്ടക്കിണറ്റിലിട്ടുമൂടി. കൊലയ്ക്ക് ശേഷം മൃതദേഹം ഒരുദിവസം വീടിനുള്ളില്‍ ഒളിപ്പിച്ചതിന് ശേഷമാണ് പ്രതിയായ മാത്യൂസ് ജോണ്‍ മാതാപിതാക്കളുടെ മൃതദേഹം പൊട്ടക്കിണറ്റില്‍ തള്ളിയത്. കൊലപാതകം മറച്ചുവയ്ക്കാന്‍ പ്രതി സ്വീകരിച്ച മാര്‍ഗങ്ങള്‍ പൊലീസിനെ പോലും ഞെട്ടിച്ചു. പക്ഷെ എല്ലാം ഒരൊറ്റ ദിവസം കൊണ്ട് പുറത്തറിയുമെന്ന് അറിഞ്ഞതോടെ മാത്യൂസ് ജോണ്‍ എന്ന മജോ സ്വയം കീഴടങ്ങുകയായിരുന്നു.
വിദേശത്തായിരുന്ന മാത്യൂസ് ജോണ്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. പിതാവ് ജോണ്‍ റിട്ടേയര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായിരുന്നു. കുട്ടിക്കാലം മുതലുള്ള പിതാവിന്റെ അമിതമായ നിയന്ത്രണം മജോയെ മാതാപിതാക്കളില്‍ നിന്നകറ്റി. വിദേശത്ത് നിന്ന് തിരിച്ചെത്തിയിട്ടും അവരോട് അത്രവലിയ അടുപ്പം പുലര്‍ത്താതെയായിരുന്നു ജീവിതം. അതിനിടെ സാമ്പത്തിക പ്രശ്നങ്ങളുടെ പേരില്‍ പിതാവ് ജോണുമായി പലപ്പോഴായി വഴക്കിടാറുണ്ടായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. ഒടുവില്‍ തര്‍ക്കം രൂക്ഷമായപ്പോള്‍ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് മൊഴിനല്‍കിയത്. സംഭവം പുറത്തറിയാതിരിക്കാന്‍ നൊന്തുപെറ്റ അമ്മയെയും അതിക്രൂരമായി കൊലപ്പെടുത്തി. ഭാര്യയും മക്കളും കോട്ടയത്തെ വീട്ടിലായിരുന്നപ്പോഴാണ് കൃത്യം നടത്തിയത്.
കൊലയ്ക്ക് ശേഷം ഒരുദിവസത്തോളം പ്രതി മൃതദേഹത്തോടൊപ്പം താമസിച്ചെന്നാണ് സൂചന. പിന്നീട് തെളിവു അവേശേഷിപ്പിക്കാതെ മൃതദേഹം കുഴിച്ചുമൂടാനുള്ള നീക്കമാണ് പൊട്ടക്കിണറ്റില്‍ തള്ളാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. അങ്ങനെ ഇരുമൃതദേഹങ്ങളും ചാക്കില്‍കെട്ടി കിണറ്റില്‍ തള്ളി.
റബര്‍ തോട്ടത്തിന് നടുവിലുള്ള പൊട്ടക്കണറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചത് ടാപ്പിങ് തൊഴിലാളി ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തെരുവുനായ്ക്കളെ കൊന്ന് തള്ളിയതാണെന്ന് പ്രതി മറുപടി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയത് മനസ്സിലാക്കിയ മജോ ജെ.സി.ബി വിളിച്ച് കിണര്‍ മണ്ണിട്ട് മൂടി. ജെസിബി ഡ്രൈവറോടും തെരുവുനായയെ കൊന്നിട്ടെന്നാണ് പറഞ്ഞത്. പക്ഷെ അപ്പോഴേയ്ക്കും നാട്ടുകാരുടെ സംശയം ഇരട്ടിച്ചു. ഇതുമനസ്സിലാക്കിയ മജോ, വിദേശത്തുള്ള സഹോദരനെ വിളിച്ച് കൊലപാതക വിവരം വെളിപ്പെടുത്തുകയും പൊലീസില്‍ കീഴടങ്ങുകയുമായിരുന്നു.