സ്ത്രീധനമായി 10,000 രൂപ കൂടി നൽകാത്തതിൽ രോഷംപൂണ്ട് വരൻ വധുവിനെ വഴിയരികിൽ ഉപേക്ഷിച്ചു. ബിഹാറിലെ ജാമുയി ജില്ലയിൽ ഇന്നലെയാണ് സംഭവം. വരന്റെ കുടുംബം ആവശ്യപ്പെട്ട ഒന്നര ലക്ഷം രൂപയിൽ 1.40 ലക്ഷം രൂപയും ആഭരണങ്ങളും വധു കൗസല്യയുടെ കുടുംബത്തിനു സംഘടിപ്പിക്കാനായി. ബാക്കി 10,000 രൂപയ്ക്ക് അവർ സാവകാശം തേടിയിരുന്നു. എന്നാൽ ഇത് അംഗീകരിച്ചുനൽകാൻ വരനും കൂട്ടരും തയാറായില്ല.
തിങ്കള്‍ രാത്രിയായിരുന്നു മലയ്പുർ ഗ്രാമത്തിലെ വിധവയായ ഫൂലോ ദേവിയുടെ മകൾ കൗസല്യയും നാഗ്പുർ ഗ്രാമത്തിലെ അമാൻ ചൗധരിയുമായുള്ള വിവാഹം. പിറ്റേന്നു രാവിലെ സ്വന്തം ഗ്രാമത്തിലേക്കു പോകുന്നതിനു മുന്നോടിയായി സ്ത്രീധനത്തിന്റെ ബാക്കി തുക അവർ ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തികസ്ഥിതി മോശമായതിനാൽ കുറച്ചുകൂടി സാവകാശം വേണമെന്ന് ദേവിയും ഗ്രാമീണരും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് വധുവിനെയും കൊണ്ട് വരന്റെ വീട്ടുകാർ നാഗ്പൂരിലേക്കു തിരിച്ചത്.
എന്നാൽ രണ്ടു കിലോമീറ്ററോളം സഞ്ചരിച്ചശേഷം അമാൻ ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. അഞ്ചുമിനിറ്റിനുള്ളിൽ തിരികെയെത്താം എന്നു പറഞ്ഞ് കൗസല്യയെ അവിടെയിറക്കി. രണ്ടു മണിക്കൂറോളം അമാനെ കാത്തിരുന്നശേഷം കൗസല്യ വീട്ടിൽ തിരികെയെത്തുകയായിരുന്നു. അതേസമയം, വരന്റെ നടപടിക്കെതിരെ മാതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.