വീട്ടിൽ മൂന്നുമാസത്തോളം ഗൃഹനാഥന്റെ മൃതദേഹവുമായി ഭാര്യയും മക്കളും കാവലിരുന്ന സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. കൊളത്തൂർ വാഴേങ്ങൽ സെയ്‌ദി(50)ന്റെ മൃതദേഹമാണ് വീട്ടിനകത്ത് തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.സെയ്ദിന്റെ വീടിനു സമീപത്തെല്ലാം വീടുകളുണ്ട്. മുൻപ് ഇടയ്‌ക്കൊക്കെ സെയ്ദിനെ നാട്ടിൽ കാണാറുണ്ടായിരുന്നു. മാസങ്ങളായി സെയ്ദിനെ വീട്ടിലോ പരിസരത്തോ കണ്ടിട്ടില്ല.
കുടുംബാംഗങ്ങൾക്കു നാട്ടുകാരുമായി വലിയ ബന്ധമില്ല. ഗൾഫിൽ ജോലി ചെയ്തിരുന്ന സെയ്ദ് നാട്ടിൽ തിരിച്ചെത്തി പൊന്നാനിയിലെ മദ്രസയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. സെയ്ദിനെ കാണാതായപ്പോൾ വീണ്ടും വിദേശത്തു പോയതാണെന്നാണു നാട്ടുകാർ പലരും വിശ്വസിച്ചിരുന്നത്. രണ്ട് ആൺമക്കളിൽ ഒരാൾ ചില സമയങ്ങളിൽ ബൈക്കിൽ പുറത്തുപോവാറുണ്ട്.
എന്നാൽ ഭാര്യയെയും പെൺമക്കളെയും മറ്റൊരു മകനെയും കാര്യമായി പുറത്തുകാണാറില്ല. വീടിന്റെ വാതിൽ എപ്പോഴും അകത്തുനിന്ന് അടച്ച നിലയിലായിരിക്കും. ഇതിലൊന്നും അയൽവാസികൾ അസ്വാഭാവികത കണ്ടില്ല. കുടുംബത്തെ ശല്യപ്പെടുത്തലാകുമെന്നു കരുതി അന്വേഷിച്ചുപോയതുമില്ല. ഈയിടെ ആദ്യം ഒന്നുരണ്ടുപേർ കാര്യമായി സംശയം പ്രകടിപ്പിച്ചതോടെ അയൽവാസികൾ ഇടപെടുകയായിരുന്നു.
കുരുവമ്പലത്തെ ബന്ധുക്കളെ അറിയിച്ചു. അവരെത്തി വാതിലിൽ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറന്നില്ല. അകത്ത് ആളുകളുണ്ടെന്ന് ഉറപ്പാവുകയും ചെയ്തു. തുടർന്നു കൊളത്തൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സംഘമെത്തി വിളിച്ചപ്പോഴും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോൾ മൃതദേഹത്തിനു സമീപം പ്രാർഥനയിലായിരുന്നു എല്ലാവരും.
കാലുകൾ നീട്ടി മലർന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യയെയും മക്കളെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നുണ്ട്. മൃതദേഹം സൂക്ഷിച്ച സംഭവത്തിൽ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.