എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിലെ ഉദ്യോഗസ്ഥർക്കു മുന്നിലിരുന്ന് അയാൾ പൊട്ടിക്കരഞ്ഞു. ഒട്ടേറെ ചെറുപ്പക്കാരെ ലഹരിയുടെ വഴിയിലൂടെ നയിച്ചയാൾ. മണ്ണാർക്കാട്ടെ ലഹരിയുടെ ‘മൊത്തവിതരണക്കാരൻ.’
അയാളുടെ ഇരുപത്തിനാലുകാരനായ മകന് എച്ച്ഐവി പോസിറ്റീവ് ആണെന്നു കണ്ടെത്തിയിരിക്കുന്നു. എച്ച്ഐവി പകർന്നതു ലഹരി മരുന്നു കുത്തിവയ്ക്കുന്ന സിറിഞ്ചിൽ നിന്ന്. താൻ ലഹരിയുടെ ലോകത്തേക്കു കൈപിടിച്ചു നടത്തിയവർ തന്റെ മകനെയും കൂടെക്കൂട്ടിയത് ആ പിതാവ് അറിഞ്ഞില്ല. മഞ്ചേരിയിലെ ചികിൽസാ കേന്ദ്രത്തിലാണ് ആ യുവാവിപ്പോൾ.
സംസ്ഥാനത്തു ലഹരി മരുന്നു കുത്തിവയ്ക്കുന്നവരിൽ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നതായാണു റിപ്പോർട്ട്. ഇപ്പോൾ 31 പേരുണ്ടെന്നാണു വിവരം. ഇതിൽ 12 പേർ പ്രായപൂർത്തിയാകാത്തവരാണ്.
എച്ച്ഐവി ബാധിതരിൽ 10% പേർക്കു ലഹരി കുത്തി വച്ചതിലൂടെയാണു രോഗം പകർന്നത്. പാലക്കാട് ജില്ലയിൽ ഇങ്ങനെ 11 പേരുണ്ട്. ഇതിൽ അഞ്ചു പേർ വിദ്യാർഥികളാണെന്നു സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന വിവിധ പദ്ധതി ഓഫിസുകളിൽ നിന്നറിയുന്നു.
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിക്കു കീഴിൽ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ആറ് ഐഡിയു (ഇൻജക്റ്റി ങ് ഡ്രഗ് യൂസേഴ്സ്) പദ്ധതികളിൽ 3,300 ലഹരി ഉപയോക്താക്കളാണു റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹെപ്പറ്റൈറ്റിസ് ബാധിച്ചവരുടെ എണ്ണവും ഇപ്രകാരം വർധിച്ചു. ഇതു സംബന്ധിച്ച് എക്സൈസ് വകുപ്പിനും വിവരം നൽകിയിട്ടുണ്ട്.