മുൻ അംബാസഡർ ടി.പി.ശ്രീനിവാസനു മർദനമേറ്റ സംഭവത്തിൽ മുൻ ഡിജിപി: ടി.പി.സെൻകുമാർ ഉപലോകായുക്തയിൽ മൊഴി നൽകി.
സംഭവം അറിഞ്ഞ ഉടൻ ഒരു എസ്‌ഐയെയും സംഘത്തെയും ടി.പി.ശ്രീനിവാസന്റെ വീട്ടിലേക്ക് അയച്ചു. കേസ് എടുക്കാനും മൊഴി രേഖപ്പെടുത്താനും താൻ നിർദേശിച്ചു. പക്ഷേ, അദ്ദേഹം പരാതിപ്പെടാനും മൊഴി നൽകാനും തയാറായില്ലെന്നും സെൻകുമാർ മൊഴി നൽകി.
കോവളത്ത് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ശ്രീനിവാസനെ എസ്എഫ്‌ഐ ജില്ലാ നേതാവായ ശരത് ആണു പരസ്യമായി ചെകിട്ടത്തടിച്ചത്. വിദ്യാഭ്യാസം കച്ചവടവൽക്കരിക്കുന്നു എന്നാരോപിച്ച് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തെത്തുടർന്നു മടങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു ശ്രീനിവാസൻ.
പൊലീസ് നോക്കിനിൽക്കെയായിരുന്നു മർദനം. എന്നാൽ, നിയമപാലകർ അക്രമിയെ പിടിച്ചുമാറ്റുകയോ കേസെടുക്കുകയോ ചെയ്തില്ല. സംഭവത്തിൽ ഉപലോകായുക്ത ജസ്റ്റിസ് കെ.ടി.ബാലചന്ദ്രൻ നേരിട്ടു കേസെടുക്കുകയായിരുന്നു. തുടർന്ന്, അന്നു സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി.പി.സെൻകുമാറിനോട് ഉപലോകായുക്ത വിശദീകരണം തേടിയിരുന്നു. ഇതിലാണ് ഇന്നലെ നേരിട്ടു ഹാജരായി സെൻകുമാർ മൊഴി നൽകിയത്.
കേസ് പതിനാലിലേക്കു മാറ്റി.