മലപ്പുറം വേങ്ങരയിൽ വയോധികയെ കെട്ടിയിട്ട് സ്വർണമാല മോഷ്ടിച്ച ഹോംനഴ്സ് അറസ്റ്റിൽ. കർണാടകയിലെ കുട്ട സ്വദേശി സരോജമാണ് വേങ്ങര പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വയോധികയുടെ പരിചരണത്തിനായി നിയോഗിച്ച ഹോംനഴ്സാണ് സ്വർണമാലയുമായി രക്ഷപ്പെട്ടത്. പരിചരണത്തിനിടെ വയോധികയുടെ തലയിലൂടെ മുണ്ടുകൊണ്ട് മുറുകെ കെട്ടുകയായിരുന്നു. കിടക്കയുടെ അടിയിൽ സൂക്ഷിച്ചിരുന്ന സ്വർണമാലയുമായി സരോജം രക്ഷപ്പെട്ടു.
ഹോംനഴ്സിനെ ജോലിക്ക് വിട്ടു നൽകിയ വടകരയിലെ ഏജൻസിയുമായി ബന്ധപ്പെട്ടാണ് പിൻതുടർന്നത്. വയനാട് വഴി കുട്ടയിലെ സ്വന്തം വീട്ടിലേക്ക് ബസിൽ രക്ഷപ്പെടുകയായിരുന്ന സരോജത്തെ മാനന്തവാടി എസ്.ഐ. രതീഷ് പെരുവത്ത്പീടിയേക്കലും സംഘവുമാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കയ്യിലുണ്ടായിരുന്ന മെറൂൺ നിറമുളള ബാഗാണ് പിടികൂടാൻ സഹായകമായത്. വസ്ത്രത്തിനുളളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമാല കണ്ടെത്തിയത്. വേങ്ങര എസ്.ഐ.കെ. അബ്ദുൽ ഹക്കീമും സംഘവും കവർച്ച നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.