കോട്ടയം ചങ്ങനാശ്ശേരിയില്‍ വ്യാപാര സ്ഥാപനത്തില്‍ മോഷണം നടത്തിയ മുന്‍ ജീവനക്കാരന്‍ പിടിയില്‍. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ബെന്‍സണ്‍ ഫ്രാന്‍സീസാണ് അറസ്റ്റിലായത്. ജോലി ചെയ്തിരുന്ന സമയത്ത് നിര്‍മ്മിച്ച ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചായിരുന്നു മോഷണം. ചങ്ങനാശ്ശേരി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിന് മുന്‍പിലുള്ള കടയില്‍നിന്ന് 63000 രൂപയാണ് 24 കാരനായ ബെന്‍സന്‍ മോഷ്ടിച്ചത്.
2 വര്‍ഷം ഇവിടെ ജോലി ചെയ്തിരുന്ന ബെന്‍സണ്‍ കഴിഞ്ഞ ഒക്ടോബറിലാണ് പിരിഞ്ഞുപോയത്. അന്ന് കടയുടെ ഗ്ലാസ് വാതിലിന്‍റേയും ലോക്കറിന്‍റേയും ഡൂപ്ലിക്കേറ്റ് താക്കോല്‍ ഇയാള്‍ നിര്‍മ്മിച്ചിരുന്നു. അതുപയോഗിച്ച് കഴിഞ്ഞ ശനിയാഴ്ച രാത്രി കട തുറക്കുകയും ലോക്കറില്‍നിന്ന് പണവുമായി മുങ്ങുകയുമായിരുന്നു. വാതിലോ ലോക്കറോ തകര്‍ക്കാതെയാണ് മോഷണം എന്നതിനാല്‍ ജീവനക്കാരായിരിക്കും ഇതിന് പിന്നിലെന്നാണ് പൊലീസ് ആദ്യം കരുതിയത്. ജീവനക്കാരായ ഉത്തരേന്ത്യന്‍ സ്വദേശികളെ ഉള്‍പ്പെടെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെയാണ് 10 മാസം മുമ്പ് ജോലിയില്‍നിന്ന് പിരിഞ്‍ഞുപോയ ബെന്‍സനെപ്പറ്റി മറ്റ് ജീവനക്കാര്‍ പൊലീസിനോട് സൂചിപ്പിക്കുന്നത്. സാന്പത്തിക ക്രമക്കേട് നടത്തിയതിനാണ് ബെന്‍സനെ പുറത്താക്കിയതെന്നും ഇവര്‍ അറിയിച്ചു. ഇലന്തൂരിലെ വീട്ടിലെത്തി ചോദ്യം ചെയ്തതോടെ ബെന്‍സന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണം നടന്ന കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തതയില്ലാതിരുന്നത് ആദ്യ ഘട്ടത്തില്‍ പൊലീസിനെ കുഴപ്പിച്ചിരുന്നു.