ബംഗളുരുവിൽ എടിഎം വഴി പണം തട്ടിപ്പ്. ഒരാഴ്ചക്കിടെ 10 ലക്ഷം രൂപാ തട്ടിയെടുത്തതായി സൈബർ സെല്ലിന് പരാതി ലഭിച്ചു. എടിഎം വഴി പണം പിൻവലിച്ചതായുള്ള സന്ദേശമാണ് പലർക്കും ലഭിച്ചത്. ഹൈട്ടെക്ക് കള്ളന്മാരാകാം പണം തട്ടിപ്പിന് പിന്നിലെന്ന് സംശയിക്കുന്നു. റോബിന്‍ഹുഡ് എന്ന ചിത്രത്തില്‍ പൃഥ്വിരാജ് പണം കവര്‍ന്ന രീതിക്ക് സമാനമാണ് ബെംഗളൂരുവിലെ എടിഎമ്മുകളില്‍ നിന്ന് പണം തട്ടിയത്. എ ടി എം മെഷീനുകളിൽ കാർഡ് സ്കിമ്മറുകൾ ഘടിപിപ്പിചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാർഡുകളിലെ മാഗ്നെറ്റിക് സ്ട്രിപ്പിൽ നിന്ന് കാർഡ് സ്കിമ്മറുകൾ വഴി വിവരങ്ങൾ ചോർത്തിയ ശേഷമാണ് പണം തട്ടുന്നത്.
ബെംഗളൂരു സൈബർ പോലീസിൽ ഇതിനോടകം 35 പരാതികൾ ലഭിച്ചു. എച്ച്ഡിഎഫ്സി, സൗത്ത് ഇന്ത്യൻ ബാങ്ക് എ ടി എമ്മുകളിൽ നിന്ന് പണം പിൻവലിച്ചതായാണ് ഉപഭോക്താക്കൾക്ക് സന്ദേശം ലഭിച്ചിരിക്കുന്നത്. ബാങ്കുകൾക്ക് ലഭിച്ച പരാതിയനുസരിച്ചു ഇരുന്നൂറോളം പേർക്ക് പണം നഷ്ടമായിട്ടുണ്ട്. 19,000 മുതൽ രണ്ടുലക്ഷം രൂപാ വരെ വിവിധ അക്കൗണ്ടുകളിൽ നിന്ന് നഷ്ടമായിട്ടുണ്ട്. നഗരത്തിലെ എടിഎമ്മുകളിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരുകയാണ്. അതിവൈദഗ്ധരായ ഹൈട്ടെക്ക് കള്ളന്മാരാകാം പണം തട്ടിയതിന് പിന്നിലെന്ന് സംശയിക്കുന്നു. നഗരത്തില്‍ ഇതിന് മുന്‍പ് നടന്ന എടിഎം തട്ടിപ്പുകളെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.