നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യം പിടിയിലായ ഡ്രൈവർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശി മാർട്ടിൻ ജയിലിനകത്തിരിക്കുന്ന ചിത്രം മാധ്യമങ്ങളിൽ വന്നതിന്റെ പേരിൽ സബ് ജയിലിലെ രണ്ടു വാർഡർമാർക്കെതിരെ നടപടി. വാർഡൻമാരായ കെ.ജി. അഭ്യൂൺ കുമാർ, മുഹമ്മദ് സാദിഖ് എന്നിവരെ ആലുവയിൽനിന്നു വിയ്യൂർ സെൻട്രൽ ജയിലിലേക്കാണു മാറ്റിയത്.
സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥനെ ഒഴിവാക്കി വാർഡർമാരെ ബലിയാടാക്കി എന്നാണ് ആരോപണം. വീടുപണി നടക്കുന്നതിനാൽ നാലു ദിവസത്തെ അവധിയെടുത്ത അഭ്യൂൺ കുമാറിന്റെ അവധി റദ്ദാക്കി സബ് ജയിലിൽ വിളിച്ചുവരുത്തി സ്ഥലംമാറ്റ ഉത്തരവു നൽകുകയായിരുന്നു. പരിശീലനത്തിന്റെ ഭാഗമായി വിയ്യൂരിലുള്ള മുഹമ്മദ് സാദിഖിനോട് ഇനി ആലുവയ്ക്കു മടങ്ങേണ്ടെന്നും നിർദേശിച്ചു.
കഴിഞ്ഞ ഫെബ്രുവരിയിൽ സബ് ജയിൽ ദിനാഘോഷച്ചടങ്ങിൽ സദസിന്റെ മുൻനിരയിൽ അച്ചടക്കത്തോടെ ഇരുന്ന മാർട്ടിന്റെ ചിത്രമാണു മാധ്യമങ്ങളിൽ വന്നത്. നടിയെ തട്ടിക്കൊണ്ടുപോയവർക്കു കടുത്ത ശിക്ഷ നൽകണമെന്നു മാർട്ടിനെ മുന്നിലിരുത്തി ഉദ്ഘാടകൻ അൻവർ സാദത്ത് എംഎൽഎ പറഞ്ഞതും വാർത്തയായി. തടവുകാരും ജയിൽ ജീവനക്കാരും മാധ്യമപ്രവർത്തകരും ജനപ്രതിനിധികളും ഉൾപ്പെടെ ക്ഷണിക്കപ്പെട്ട സദസിലാണു ജയിൽ ദിനാഘോഷം നടന്നത്.
വാർത്തയും ചിത്രവും മാധ്യമങ്ങളിൽ കണ്ടതിനെത്തുടർന്നു ജയിൽ ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് പി. സുധീർ അന്വേഷണം നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സ്ഥലംമാറ്റ നടപടിയെന്ന് ഉത്തരവിൽ പറയുന്നു.
എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ വാർഡർമാരിൽനിന്നു വിശദീകരണം തേടിയിട്ടില്ല. അന്നത്തെ സബ് ജയിൽ സൂപ്രണ്ട് കെ. അശോകനെ തൃശൂർ ഡിഐജി ഓഫിസിലേക്കു വിളിപ്പിച്ചു വിവരങ്ങൾ ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. നൂറോളം തടവുകാരുള്ള സബ് ജയിലിൽ മൂന്നു വാർഡർമാരും സൂപ്രണ്ടുമാണു ജോലിക്കുണ്ടാകാറ്. ആറു പേരെങ്കിലും വേണ്ട സ്ഥാനത്താണിത്. സെൽ, ഗേറ്റ്, അടുക്കള എന്നിവയുടെ ചുമതലയാണു വാർഡർമാർക്ക്.