പോർട്ട്ലാന്റ് വിമാനത്താവളത്തിന് സമീപമുള്ള സ്വകാര്യ ഹെലിപാഡിൽ നിന്നും ഹെലികോപ്റ്റർ മോഷ്ടിക്കാൻ ശ്രമിച്ചയാള്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. തിങ്കളാഴ്ച്ച രാവിലെ 11.30 ന് ഹെലിപാഡിനു സമിപമുള്ള കമ്പി വേലിയിൽ കയറിയാണ് ഹെലികോപ്റ്ററിനു സമീപം ഇയ്യാൾ എത്തിയത്. ഇതേ സമയം ഹിൽസ് ബൊറോ അക്കാദമിയിലെ ജീവനക്കാരൻ ഹെലികോപ്റ്ററിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്ത് തന്റെ കൂട്ടുകാരിയെ കാണിക്കുകയായിരുന്നു.
മോഷ്ടാവ് കയ്യിൽ കരുതിയിരുന്ന റിവോൾവർ ഉപയോഗിച്ചു ഹെലികോപ്റ്ററിനു സമീപം ഉണ്ടായിരുന്ന രണ്ടു പേരെയും ഭീഷണിപ്പെടുത്തി മാറ്റിയതിനുശേഷം അകത്തുകയറി. അപ്പോഴേക്കും അവിടെ എത്തിയ പൊലീസ് പ്രതിയോട് പുറത്തു കടക്കാൻ ആവശ്യപ്പെട്ടുവെങ്കിലും പ്രതി പൊലീസിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടന്ന വെടിവെപ്പിൽ മോഷ്ടാവ് കൊല്ലപ്പെട്ടു.
ഇതൊരു ഭീകരാക്രമണമാണെന്നു കരുതുന്നില്ലെന്ന് ഹിൽസ്ബറൊ ഓഫീസർ പറഞ്ഞു. പ്രതിയെ വെടിവച്ച പൊലീസ് ഓഫീസറെ ജോലിയിൽ നിന്നും തൽക്കാലം മാറ്റി നിർത്തിയിട്ടുണ്ട്. മോഷ്ടാവിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഫെഡറൽ ഏവിയേഷൻ ഉദ്യോഗസ്ഥനും, വാഷിങ്ടൻ കൗണ്ടി ക്രൈം യൂണിറ്റും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.