തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ വീണ്ടും ദുരൂഹമരണം. കംപ്യൂട്ടർ ഓപറേറ്റർ ദിനേശ് കുമാറിനെ (28) വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കണ്ണിന്റെ ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്നു. കാഴ്ച പൂർണമായി തിരിച്ചുകിട്ടിയിരുന്നില്ല. കോടനാട് എസ്റ്റേറ്റിൽ അഞ്ചുവർഷമായി ജോലി ചെയ്തിരുന്ന ദിനേശ് അവിവാഹിതനാണെന്നു പൊലീസ് പറഞ്ഞു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്രമ ബംഗ്ലാവായിരുന്ന കോടനാട് എസ്റ്റേറ്റിൽ നേരത്തെയും ദുരൂഹമരണങ്ങൾ നടന്നിട്ടുണ്ട്. ജയലളിതയുടെ മരണശേഷമാണു ഈ മരണങ്ങളെന്നതാണു പ്രത്യേകത. കാവൽക്കാരൻ റാം ബഹദൂർ (50) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുകയുന്നതിനിടെയാണു ദിനേശിന്റെ മരണം.
റാം ബഹദൂറിനെ കഴുത്തിൽ കുരുക്കു മുറുക്കി കൊന്നനിലയിലും മറ്റൊരു കാവൽക്കാരൻ കൃഷ്ണ ബഹദൂറിനെ കെട്ടിയിട്ട നിലയിലുമാണു മാസങ്ങൾക്കുമുമ്പു കണ്ടെത്തിയത്. ബംഗ്ലാവിൽ മോഷണശ്രമത്തിനു ശേഷമായിരുന്നു കൊലപാതകവും മർദ്ദനവും.
കോത്തിഗിരിയിൽനിന്ന് 19 കിലോമീറ്റർ അകലെ ആയിരം ഹെക്ടറിൽ പരന്നുകിടക്കുന്ന തോട്ടത്തിനുള്ളിലാണു 6000 ചതുരശ്ര അടി വിസ്തീർണത്തിൽ ബ്രിട്ടീഷ് മാതൃകയിലുള്ള ബംഗ്ലാവ്. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോഴും വിശ്രമത്തിനു തിരഞ്ഞെടുത്ത അവസരങ്ങളിലും ഇവിടെ കനത്ത പൊലീസ് കാവലുണ്ടായിരുന്നു.
കാവൽക്കാരിൽ ഏറെയും നേപ്പാൾ സ്വദേശികളാണ്. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും വിശ്രമിക്കാൻ ജയലളിത ബംഗ്ലാവിൽ എത്തിയിരുന്നു. പലപ്പോഴും ഇവിടെനിന്നാണു ഭരണം നടത്തിയത്. 2015 ഒക്ടോബർ 14നാണ് ഒടുവിൽ ജയലളിത ഇവിടെ വിശ്രമത്തിനെത്തിയത്.