ഇടുക്കി വണ്ടിപ്പെരിയാറിൽ നായാട്ടിനു പോയ ഗൃഹനാഥൻ വെടിയേറ്റു മരിച്ച സംഭവത്തിൽ തോട്ടമുടമയും സുഹൃത്തും കസ്റ്റഡിയിൽ. കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ലൈസൻസില്ലാത്ത തോക്കാണു വെടിവെയ്ക്കാൻ ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കാരക്കാട്ട് മത്തച്ചന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണു രാജമുടി സ്വദേശി ഷാജിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. നെഞ്ചിലേറ്റ വെടിയായിരുന്നു മരണകാരണം. ഷാജിയുടെ ഭാര്യ ഓമന നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് തോട്ടം ഉടമ മത്തച്ചനുൾപ്പെടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മത്തച്ചനെ ഒന്നാം പ്രതിയായും കുമളി അട്ടപ്പള്ളം സ്വദേശി ബെന്നിയെ രണ്ടാം പ്രതിയാക്കിയുമാണു കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. നായാട്ടിനിടെ സംഘാംഗത്തിന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നു അബദ്ധത്തിൽ വെടി പൊട്ടിയെന്നാണ് മൊഴി.ഷാജിയുടെ മൃതദേഹവും സമീപത്തു നിന്നു കണ്ടെടുത്ത തോക്കും തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലാബിലെ ബാലിസ്റ്റിക് വിദഗ്ധർ പരിശോധിച്ചു. കൊലപാതകമാണെന്ന സൂചനയാണു ഇവർ നൽകിയത്. 40 അടി അകലെ നിന്ന് നിറയൊഴിച്ച ശേഷം മൃതദേഹം വലിച്ചിഴച്ചു കൊണ്ടിട്ടതാണെന്നും പൊലീസ് സംശയിക്കുന്നു.
മൃതദേഹ ഒരു കിലോമീറ്റർ അകലെ നിന്നു രക്തം പുരണ്ട തോർത്ത് കണ്ടെത്തിയതും മൃതദേഹത്തോട് ചേർന്ന് തോക്ക് ഉപേക്ഷിച്ചതും ദൂരൂഹത വർധിപ്പിക്കുന്നു. അതേസമയം എഴുപത് വയസിലേറെ പ്രായമുള്ള തോട്ടമുടയും ഭാര്യയും നായാട്ടിന് പൊയില്ലെന്നും ഷാജിയും, ബെന്നിയും മാത്രമാണു പോയതെന്നും വിവരമുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഞായറാഴ്ച ആറു മണിയോടെയാണ് ഷാജി മത്തച്ചന്റെ തോട്ടത്തിലേക്കു പോയത്. രണ്ട് മണിക്കൂറിന് ശേഷം വെടിയൊച്ച കേൾക്കുകയും മത്തച്ചന്റെ വാഹനം അമിത വേഗതിയിൽ മടങ്ങുകയും ചെയ്തു. കാർ മടങ്ങിയിട്ടും ഷാജി വീട്ടിൽ എത്താതിരുന്നതോടെ നാട്ടുകാരും ബന്ധുക്കളും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിദഗ്ദ പരിശോധനയ്ക്ക് ശേഷം ഷാജിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.