നെടുംങ്കണ്ടം എംഇഎസ് കോളജിൽ രണ്ടാംവർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. ഫെയർവെൽ പാർട്ടിക്ക് പണം നൽകാത്തതിന്റെ പേരിലായിരുന്നു ആക്രമണം. മുഖത്തും കയ്യിലും പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി എസ് സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥി നഹാസ് കനിയാണ് റാഗിങിന് ഇരയായത്.
തിങ്കളാഴ്ച ക്ലാസിലെത്തിയപ്പോഴാണ് സംഭവം. ഫിസിക്സ് ബാച്ചിലെ തന്നെ സീനിയർ വിദ്യാർത്ഥികളായ ആറു പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് നഹാസിന്റെ പരാതി. ഫെയർവെൽ പാർട്ടി നടത്താൻ സീനിയർ വിദ്യാർഥികൾ 250 രൂപ ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ചതോടെയായിരുന്നു മർദ്ദനം. നഹാസിന്റെ മുഖത്തും കാലിലും പുറത്തും പരുക്കുകളുണ്ട്. സീനിയർ വിദ്യാർഥികൾ നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നവാസ് ആരോപിക്കുന്നു.
മർദ്ദനമേറ്റ പാടുകളുമായി വീട്ടിലെത്തിയ നഹാസിനെ മാതാപിതാക്കളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. റാഗിങ് വിവരം കോളജ് അധികൃതരെ അറിയിച്ചപ്പോൾ രേഖാമൂലം പരാതി തന്നാൽ നടപടി എടുക്കാമെന്നായിരുന്നു മറുപടി. തുടർന്ന് നഹാസിന്റെ പിതാവ് കനി പരാതി നൽകി. കോളജ് അധികൃതർ പൊലീസിന് പരാതി കൈമാറി. സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.